നയപ്രഖ്യാപന പ്രസംഗത്തിൻ്റെ മുഴുവൻ ഭാഗങ്ങൾ വായിക്കാതെ ഗവർണർ

നിയമസഭയിലെ നയപ്രഖ്യാപന പ്രസംഗത്തിൽ മന്ത്രിസഭ അംഗീകരിച്ച നിർണായക ഭാഗങ്ങൾ ഒഴിവാക്കിയതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ ശക്തമായി പ്രതികരിച്ചു. കേന്ദ്ര സർക്കാരിനെതിരായ വിമർശനങ്ങൾ ഉൾപ്പെട്ട 12, 15, 16 എന്നീ ഖണ്ഡികകളാണ് ഗവർണർ ആർലേക്കർ വായിക്കാതെ വിട്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗവർണർ ഒഴിവാക്കിയ ഈ ഭാഗങ്ങൾ പിന്നീട് മുഖ്യമന്ത്രി സഭയിൽ വായിച്ചു.

സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ച ബില്ലുകളുടെ വിഷയവും കേന്ദ്ര സർക്കാർ സൃഷ്ടിക്കുന്ന സാമ്പത്തിക പ്രതിസന്ധിയും വിശദീകരിക്കുന്ന ഭാഗങ്ങളാണ് ഗവർണർ ബോധപൂർവ്വം ഒഴിവാക്കിയതെന്ന് മുഖ്യമന്ത്രി ആരോപിച്ചു. സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകൾ ഗവർണർ ദീർഘകാലമായി ഒപ്പിടാതെ കെട്ടിവെച്ചിരിക്കുന്നതിനെതിരെ സർക്കാർ നൽകിയ ഹർജി ഇപ്പോൾ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയിലാണെന്നും, ഈ വസ്തുത നയപ്രഖ്യാപനത്തിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും ഗവർണർ വായിക്കാൻ തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു.

ഖണ്ഡിക 12ൽ യൂണിയൻ സർക്കാരിന്റെ ധനകാര്യ ഫെഡറലിസം ദുർബലപ്പെടുത്തുന്ന നടപടികൾ മൂലം കേരളം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതായി വ്യക്തമാക്കിയിരുന്നു. ഖണ്ഡിക 15ൽ നിയമസഭ പാസാക്കിയ ബില്ലുകൾ ദീർഘകാലമായി കെട്ടിക്കിടക്കുന്നതും അതിനെതിരെ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചതുമാണ് പരാമർശിച്ചിരുന്നത്. ഇതിന് പുറമെ, പതിനാറാം ഖണ്ഡികയിൽ ഗവർണർ സ്വന്തം ഇഷ്ടപ്രകാരം ഒരു വാചകം കൂടി ചേർത്തതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

മന്ത്രിസഭ ഔദ്യോഗികമായി അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ ഇഷ്ടപ്രകാരം മാറ്റം വരുത്തിയത് ഭരണഘടനാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഗവർണർ ചേർത്തതും സർക്കാർ നൽകിയതിൽ നിന്ന് ഒഴിവാക്കിയതും നിലനിൽക്കില്ലെന്ന് സ്പീക്കർ വ്യക്തമാക്കി. മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗം അച്ചടിച്ച് വിതരണം ചെയ്തിട്ടുണ്ടെന്നും അതാണ് അംഗീകരിക്കേണ്ടതെന്ന മുഖ്യമന്ത്രിയുടെ അഭ്യർത്ഥനയെ തുടർന്ന് സ്പീക്കർ ഇക്കാര്യം സഭയെ അറിയിച്ചു.

20-Jan-2026