നിയമസഭയിലെ കോൺഗ്രസ് പ്രതിഷേധം പുകമറ സൃഷ്ടിക്കാൻ: മന്ത്രി വി.എൻ. വാസവൻ
അഡ്മിൻ
ശബരിമല സ്വർണക്കൊള്ള കേസിലെ സമഗ്രാന്വേഷണം യുഡിഎഫിന് ബൂമറാങ് ആകുമെന്ന് ദേവസ്വം മന്ത്രി വി.എൻ. വാസവൻ. കട്ടവരും വിറ്റവരും പ്രത്യേക സുരക്ഷയുള്ള സോണിയയുടെ വീട്ടിൽ എത്തിയതിൽ പ്രതിപക്ഷത്തിന് മറുപടി ഇല്ല. നിയമസഭയിലെ പ്രതിഷേധം പുകമറ സൃഷ്ടിക്കാനുള്ള ശ്രമമാണെന്നും മന്ത്രിയുടെ രാജി ആവശ്യപ്പെടുന്നത് തെരഞ്ഞെടുപ്പ് രാഷ്ട്രീയമാണെന്നും മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. നിയമത്തിന്റെ കീഴിൽ കള്ളൻമാരെ കൊണ്ടുവരും എന്നാണ് സർക്കാർ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.
"വിജയ് മല്ല്യ സ്വർണം ശബരിമലയിൽ കൊടുത്ത കാലഘട്ടം മുതലുള്ള അന്വേഷണം വേണമെന്നാണ് ഹൈക്കോടതി ഇപ്പോൾ നിർദേശിച്ചിട്ടുള്ളത്. അത് തന്നെയാണ് സർക്കാർ നേരത്തെ മുതൽ ആവശ്യപ്പെട്ടത്. 2010 മുതലുള്ള കാര്യങ്ങൾ അന്വേഷണത്തിന്റെ പരിതിയിൽ വരുമ്പോൾ. ഇതിന് മുൻപ് നടന്നിട്ടുള്ള തീവെട്ടിക്കൊള്ള കൂടി അന്വേഷണ പരിധിയിൽ വരും. അത് യുഡിഎഫിനെയും ബാധിക്കുന്ന രീതിയിലാണ് വരുന്നത് എന്ന് മനസിലാക്കിയാണ് അവർ പുതിയ കാര്യങ്ങളുമായി മുന്നോട്ട് വരുന്നത്", വി.എൻ. വാസവൻ പറഞ്ഞു .
വിഴിഞ്ഞം രണ്ടാം ഘട്ടം നിർമാണ പ്രവർത്തനത്തിന്റെ ഉദ്ഘാടനം നാളെ നാല് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്നും വി.എൻ. വാസവൻ പറഞ്ഞു. പ്രതീക്ഷിച്ചതിന് അപ്പുറം വിജയമാണ് വിഴിഞ്ഞം, ലോകത്തിലെ നമ്പർ വൺ തുറമുഖമായി അത് മാറുകയാണ്. ഒരു വർഷത്തിനുള്ളിൽ ലോകത്തിലെ കൂറ്റൻ കപ്പലുകൾ വിഴിഞ്ഞത്ത് വന്നുപോയത് അഭിമാനകരമാണ്. വിഴിഞ്ഞത്തിന് കേന്ദ്ര സർക്കാർ വിജിഎഫ് നൽകിയത് വായ്പ ആയാണ്. അത് ഗ്രാൻ്റ് ആയാണ് നൽകേണ്ടത്. 65 ശതമാനം മുതൽ മുടക്കും സംസ്ഥാന സർക്കാരിൻ്റേതാണ്. ഒരു രൂപ പോലും കേന്ദ്രം നൽകിയിട്ടില്ലെന്നും വി.എൻ. വാസവൻ പറഞ്ഞു.