വി.ഡി. സതീശൻ്റെ പ്രസ്താവനകൾക്കെതിരെ പ്രതികരണവുമായി മന്ത്രി വി.ശിവൻകുട്ടി

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ്റെ പ്രസ്താവനകൾക്കെതിരെ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ഖജനാവിൽ പൂച്ച പെറ്റു കിടക്കുന്നു എന്നതു പോലെയുള്ള പ്രതിപക്ഷ നേതാവിൻ്റെ പരാമർശങ്ങളേയും മന്ത്രി വിമർശിച്ചു.ഇത്തരം പ്രസ്താവനകൾ നടത്തിയാണ് പ്രതിപക്ഷ നേതാവിൻ്റെ നിലവാരം ദിവസവും താഴുന്നതെന്നും കഴിഞ്ഞ അഞ്ചുവർഷവും ശമ്പള വിതരണം അടക്കം ഒരു കാര്യത്തിലും ബുദ്ധിമുട്ട് ഉണ്ടായിട്ടില്ലെന്നും വി.ശിവൻകുട്ടി വ്യക്തമാക്കി.

അദ്ദേഹത്തിൻ്റെ കാറിന് ഡീസൽ അടിക്കാൻ ബുദ്ധിമുട്ടിയില്ലല്ലോ ,ശമ്പളം മുടങ്ങിയില്ലല്ലോ അപ്പോൾ ഖജനാവിൽ പണമുണ്ടെന്നും വി.ശിവൻകുട്ടി പറഞ്ഞു.ഒരു മിനിറ്റ് പോലും ട്രഷറി അടച്ചു പൂട്ടിയിട്ടില്ല. യുഡിഎഫ് കാലത്ത് എത്രയോ തവണ ട്രഷറി പൂട്ടിയിട്ടു. ഇപ്പോൾ അവതരിപ്പിച്ച ബജറ്റ് ഞങ്ങൾ തന്നെ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. സംഘിക്കുട്ടിയെന്ന വി.ഡി. സതീശൻ്റെ പരാമർശത്തിനെതിരെയും മന്ത്രി പ്രതികരിച്ചു.

ഞാൻ എല്ലാ കാലത്തും ആർഎസ്എസിനെതിരെ നിലകൊണ്ട വ്യക്തിയാണ്. കഴിഞ്ഞ 40 വർഷമായി അങ്ങനെ തന്നെയാണ് തുടരുന്നത്. "ശ്രീ സതീശാ താങ്കൾ അങ്ങനെയാണോ...? "എന്നും മന്ത്രി ചോദിച്ചു. ബിജെപിക്കെതിരായി നേമത്ത് സതീശൻ മത്സരിക്കണം. ഇത് വെല്ലുവിളിയല്ല അപേക്ഷയാണെന്നും മന്ത്രി പ്രതിപക്ഷ നേതാവിനെ പരിഹസിച്ചു.

29-Jan-2026