കേരളത്തിന് എയിംസ്; ഹൈക്കോടതിയില്‍ മറുപടി നല്കാന് വീണ്ടും സാവകാശം തേടി കേന്ദ്രസര്‍ക്കാര്‍
അഡ്മിൻ
കേരളത്തില്‍ എയിംസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഹൈക്കോടതിയില്‍ മറുപടി നല്കാന് വീണ്ടും സാവകാശം തേടി കേന്ദ്രസര്‍ക്കാര്‍. സാമ്പത്തിക വര്‍ഷം അവസാനമായതുകൊണ്ട് ധനകാര്യ വകുപ്പില്‍ നിന്ന് വിശദീകരണം കിട്ടിയിട്ടില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന് മുഖേനെ കോടതിയില്‍ അറിയിച്ചിരിക്കുന്നത്. മറുപടി നല്കാന് ഏപ്രില്‍ 10വരെ ഹൈക്കോടതി സമയം അനുവദിച്ചു.
കഴിഞ്ഞ തവണ ഹര്‍ജി പരിഗണിച്ച ഘട്ടത്തിലാണ് 21 എയിംസുകള്‍ക്ക് രാജ്യത്തുടനീളം അനുമതി നല്‍കിയിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്. സംസ്ഥാനങ്ങള്‍ക്ക് എയിംസ് നല്‍കുന്നതിന്റെ മാനദണ്ഡം എന്തെന്ന് കോടതി ആരാഞ്ഞിരുന്നു. ഇത് സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നാണ് കേന്ദ്രം ആവശ്യപ്പെട്ടിരുന്നത്. ഇന്ന് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്രത്തിന് സാധിച്ചില്ല. ധനകാര്യ വകുപ്പിന്റെ തിരക്കുകള്‍ പറഞ്ഞുകൊണ്ടാണ് ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ വിശദീകരണം നല്‍കിയിരിക്കുന്നത്.
സര്‍ക്കാര്‍ മാനദണ്ഡം വ്യക്തമാക്കി കഴിഞ്ഞാല്‍ എയിംസ് സംരക്ഷണസമിതിയും അവരുടെ മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കും. ഇതിന് ശേഷമാണ് വിഷയത്തില്‍ കോടതി വിശദമായ വാദം കേള്‍ക്കുക. എയിംസ് കേരളത്തില്‍ ആവശ്യമാണെന്ന നിലപാടാണ് കഴിഞ്ഞ തവണ കേസ് പരിഗണിച്ച ഘട്ടത്തില്‍ കോടതി സ്വീകരിച്ചിരുന്നത്.