ആർക്കു വേണമെങ്കിലും ഞങ്ങൾ പണം സ്വരൂപിച്ച അക്കൗണ്ട് പരിശോധിക്കാം: വി വസീഫ്
അഡ്മിൻ
ചൂരൽമല ദുരിതാശ്വാസ ഫണ്ടിൽ ഡിവൈഎഫ്ഐക്കെതിരെ അബിൻ വർക്കി നടത്തിയ ആരോപണത്തിൽ മറുപടിയുമായി സംസ്ഥാന അധ്യക്ഷൻ വി. വസീഫ്. "യൂത്ത് കോൺഗ്രസും കോൺഗ്രസും വീട് നൽകുമെന്ന് പറഞ്ഞു. ഡിവൈഎഫ്ഐ വീട് നിർമിക്കുന്നതിന് അധ്വാനിച്ച് പണം കണ്ടെത്തി. ആദ്യ ഘട്ടത്തിൽ തങ്ങളെയും പ്രതിപക്ഷത്തെയും സ്പോൺസർമാരെയും വിളിച്ച യോഗത്തിൽ ഒരു വീട് നിർമിച്ചു കൊടുക്കുന്നതിന് 30 ലക്ഷമാകുമെന്ന് പറഞ്ഞു.
ആ തുക കുറക്കണമെന്ന് തങ്ങൾ ആവശ്യപ്പെടുകയും തുടർന്ന് 20 ലക്ഷമെന്ന് അറിയിപ്പ് നൽകുകയും ചെയ്തു. തങ്ങൾ 20 കോടി നൽകാമെന്ന് അറിയിച്ചു. പണം നൽകിയത് സിഎംഡിആർഎഫ് ഫണ്ടിലേക്കല്ല, മറിച്ച് ടൗൺ ഷിപ്പ് അക്കൗണ്ടിലേക്കാണ്." വസീഫ് പറഞ്ഞു. ആർക്കു വേണമെങ്കിലും തങ്ങൾ പണം സ്വരൂപിച്ച അക്കൗണ്ട് പരിശോധിക്കാമെന്ന് വസീഫ് പറഞ്ഞു.
യൂത്ത് കോൺഗ്രസ് പിരിച്ച പണത്തിൻ്റെ കണക്കെവിടെ എന്നും അവർ വലിയ കൃത്രിമം കാണിച്ചിട്ടുണ്ടെന്നും വസീഫ് ആരോപിച്ചു. ദുരിതാശ്വാസ നിധിയിലേക്ക് ഡിവൈഎഫ്ഐ പണം നൽകിയെന്ന് പറയുന്നുണ്ടെന്നും, എന്നാൽ പറഞ്ഞ തീയതിയിൽ മുഴുവൻ പണവും നൽകിയിട്ടില്ലെന്നുമാണ് അബിൻ ആരോപിച്ചത്. പത്തുമാസം കഴിഞ്ഞാണ് മുഴുവൻ തുകയും നൽകിയതെന്നും ഈ മാസങ്ങളിലെ പലിശ ഇനത്തിൽ കോടികളുടെ തട്ടിപ്പ് നടന്നു എന്നും അബിൻ ആരോപിച്ചിരുന്നു.