നേമം: ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി വി. ശിവൻകുട്ടി

നേമത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി വി. ശിവൻകുട്ടി. യുപി രജിസ്ട്രേഷനിലുള്ള നൂറിലധികം വാഹനങ്ങളാണ് മണ്ഡലത്തിൽ ഓടുന്നത്. പ്രചാരണത്തിൽ പണാധിപത്യത്തിൻ്റെ കുത്തൊഴുക്കാണ് കാണാൻ കഴിയുന്നത്. ഈ കാര്യങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുന്നത് ആലോചനയിലാണെന്നും എന്നും ശിവൻകുട്ടി വ്യക്തമാക്കി.

ഏറ്റവും കൂടുതൽ വികസനം നടന്ന മണ്ഡലങ്ങളിൽ ഒന്നാണ് നേമം. മണ്ഡലത്തിലെ എല്ലാവരെയും നേരിട്ട് അറിയാമെന്നും, മറ്റ് രണ്ട് സ്ഥാനാർഥികളെക്കാൾ മണ്ഡലത്തിൽ കൂടുതൽ ബന്ധമുണ്ടെന്നും ശിവൻകുട്ടി പറഞ്ഞു. അസംബ്ലി തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് അനുകൂലമാണ്. മണ്ഡലത്തിൽ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ലെന്നും എൽഡിഎഫ് വിജയിക്കുമെന്നും ശിവൻകുട്ടി വ്യക്തമാക്കി.

എൽഡിഎഫ് സർക്കാരിന് പ്രതികൂലമായ ഒരു കാര്യവുമില്ല. എൽഡിഎഫ് ഐക്യത്തോടെ പോകുന്ന മുന്നണിയാണ്. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയോ സ്ഥാനാർഥിത്വത്തിലോ അടിയില്ല. പത്ത് വർഷത്തിനിടെ സർക്കാരിൻ്റെ തലോടൽ കിട്ടാത്ത ഒരു വിഭാഗവും ഇല്ലെന്നും ശിവൻകുട്ടി ചൂണ്ടിക്കാട്ടി. എൽഡിഎഫ് വീണ്ടും അധികാരത്തി വരാനാണ് കുട്ടികൾ വരെ ആഗ്രഹിക്കുന്നത്. കുട്ടികളുടെ സമ്മർദം കൂടി വീട്ടുകാർക്ക് ഉണ്ടെന്നും ശിവൻകുട്ടി പറഞ്ഞു.

എസ്‌ഡിപിഐയുടെ പിന്തുണയ്ക്ക് പിന്നാലെ ഉണ്ടായ വിവാദത്തിലും ശിവൻകുട്ടി പ്രതികരിച്ചു. വോട്ടേഴ്‌സ് ലിസ്റ്റിൽ പേരിനൊപ്പം പാർട്ടി ഏതാണെന്ന് എഴുതിവയ്ക്കുന്നില്ലല്ലോ എന്നും മതേതര കാഴ്ചപ്പാടുമായാണ് മത്സരിക്കുന്നതെന്നും ശിവൻകുട്ടി പറഞ്ഞു. ബിജെപിയെ തോൽപ്പിക്കാൻ ചെറുതും വലുതുമായ സംഘടനകൾ പ്രവർത്തിക്കുന്നുണ്ട്. ഏതെങ്കിലും വോട്ടർമാർ വോട്ട് ചെയ്യരുതെന്ന് സ്ഥാനാർഥി പറയുമോ എന്നും മുഖ്യമന്ത്രി തന്നെ നിലപാട് വ്യക്തമാക്കിയതാണ് എന്നും വി. ശിവൻകുട്ടി കൂട്ടിച്ചേർത്തു.

03-Apr-2026