തൃണമൂൽ കോൺഗ്രസിന്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു
അഡ്മിൻ
തൃണമൂൽ കോൺഗ്രസിന്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. പാർട്ടി ഫണ്ടുകളുടെ ഉറവിടത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന വിമത എംഎൽഎമാരുടെ പരാതിയെത്തുടർന്നാണ് ഇത്. നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ പാർട്ടി നേതൃത്വത്തിൽ കടുത്ത അധികാര തർക്കം നിലനിൽക്കുന്നുണ്ട്. മുൻ മന്ത്രി അരൂപ് ബിശ്വാസിന്റെ നേതൃത്വത്തിലുള്ള വിഭാഗവും പ്രതിപക്ഷ നേതാവ് ഋതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള വിഭാഗവും തമ്മിലാണ് പാർട്ടി ഫണ്ടിന്റെയും സംഘടനയുടെയും നിയന്ത്രണത്തിനായി പോരാടുന്നത്.
ഋതബ്രത ബാനർജിയെ അനുകൂലിക്കുന്ന 10 എംഎൽഎമാർ ബിധാനഗർ പോലീസ് കമ്മീഷണറേറ്റിന് കീഴിലുള്ള സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതോടെയാണ് അക്കൗണ്ടുകൾ മരവിപ്പിച്ചത്. ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിച്ചിരിക്കുന്ന ഇത്രയും വലിയ തുകയുടെ ഉറവിടം വ്യക്തമല്ലെന്നാണ് വിമതരുടെ പരാതി.
സ്വകാര്യ ബാങ്കിലെ ഈ മൂന്ന് അക്കൗണ്ടുകളിലായി 440 കോടി രൂപയുണ്ടെന്നാണ് വിവരം. ഇതോടെ അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാനോ മറ്റ് ഇടപാടുകൾ നടത്താനോ പാർട്ടിക്ക് കഴിയില്ല. എന്നാൽ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കുന്നതിന് തടസ്സമുണ്ടാവില്ല.