വഞ്ചിയൂർ കോടതിയിൽ നാടകീയസംഭവങ്ങൾ. അഭിഭാഷകരുടെ പ്രതിഷേധത്തിൽ മജിസ്‌ട്രേറ്റ് ഇറങ്ങിപ്പോയി. മജിസ്‌ട്രേറ്റ് ദീപ മോഹനാണ് ഇറങ്ങിപ്പോയത്. വാഹനാപകട കേസിലെ പ്രതിയുടെ ജാമ്യം നിഷേധിച്ചതിനെ തുടർന്ന് അഭിഭാഷകർ കോടതി ബഹിഷ്‌കരിച്ച് പൂട്ടിയിട്ടു. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് എത്തിയാണ് മജിസ്‌ട്രേറ്റിനെ മോചിപ്പിച്ചത്. റിമാൻഡ് പ്രതിയെ മോചിപ്പിക്കാനും ശ്രമമുണ്ടായതായി പറയുന്നു. മജിസ്‌ട്രേറ്റിന്റെ കോടതി ബഹിഷ്‌ക്കരിക്കാൻ ബാർ അസോസിയേഷനും തീരുമാനം എടുത്തു.
പാപ്പനംകോട് കെ. എസ്. ആർ. ടി. സി ഡിപ്പോയിലെ ഡ്രൈവർ മണിയുടെ ജാമ്യമാണ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ദീപാ മോഹൻ റദ്ദാക്കിയത്. ഒത്തുതീർപ്പു നീക്കത്തിൽനിന്ന് സാക്ഷി പിന്മാറിയതിനു പിന്നാലെയാണ് മജിസ്ട്രേറ്റ് ജാമ്യം റദ്ദാക്കിയത്. സാക്ഷിയെ മണി ഭീഷണിപ്പെടുത്താൻ ശ്രമിച്ചുവെന്ന് പരാതിയുണ്ടായിരുന്നു. തുടർന്ന് പ്രതിയുടെ അഭിഭാഷകൻ ബാർ അസോസിയേഷൻ ഭാരവാഹികളെ വിവരം അറിയിക്കുകയും ഈ സംഘം ചേംബറിലെത്തുകയും മജിസ്ട്രേറ്റിനെതിരെ പ്രതിഷേധിക്കുകയും ചെയ്തു. ഇതോടെ മജിസ്ട്രേറ്റ് ചേംബർ വിട്ടിറങ്ങി.
മജിസ്‌ട്രേറ്റിന്റെ ഭാഗത്തു നിന്നും വീഴ്‌ച്ചയുണ്ടായെന്നും അതുകൊണ്ടാണ് ബാർ അസോസിയേഷൻ പ്രതിഷേധിച്ചതെന്നുമാണ് പറയുന്നത്. മജിസ്‌ട്രേറ്റിനെതിരെ ബാർ അസോസി്യേഷൻ ജില്ലാ ജഡ്ജിന് പരാതി നൽകിയിട്ടുണ്ട്.