മഹാത്മാഗാന്ധിയുടെ ഘാതകൻ നാഥുറാം വിനായക് ഗോഡ്സെ രാജ്യസ്നേഹി തന്നെയെന്ന് ആവർത്തിച്ച് ബിജെപി എംപി പ്രഗ്യാ സിംഗ് ഠാക്കൂർ. ലോക്‌സഭയിൽ എസ് പി ജി ബില്ലിന്റെ ചർച്ചക്കിടെയായിരുന്നു പ്രഗ്യാ സിംഗിന്റെ വിവാദ പരാമർശം.
വിവാദ പ്രസ്താവനകള്‍ നടത്തുന്നതില്‍ പേരെടുത്ത ബിജെപി എംപിയാണ് പ്രഗ്യാ സിങ് ഠാക്കൂര്‍. ലോക്‌സഭയില്‍ നടന്ന തര്‍ക്കത്തിനിടെയാണ് പ്രഗ്യാ സിങ് ഠാക്കൂര്‍ തന്റെ പ്രസ്താവന വീണ്ടും ആവര്‍ത്തിച്ചിരിക്കുന്നത്. പിന്നാലെ സഭയില്‍ തന്നെ കോണ്‍ഗ്രസ് ഉള്‍പ്പെടെ പ്രതിപക്ഷ കക്ഷികള്‍ വന്‍ പ്രതിഷേധം ബിജെപിക്കെതിരെ ഉയര്‍ത്തി. എസ് പി ജി ( സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ്) ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെയാണ് വിവാദ പരാമര്‍ശം പ്രഗ്യാ സിങ് ഠാക്കൂര്‍ നടത്തിയത്. ചര്‍ച്ചയ്ക്കിടെ നാഥൂറാം ഗോഡ്‌സെ രചിച്ച 'വൈ ഐ കില്‍ഡ് ഗാന്ധി' എന്ന പുസ്തകത്തിലെ ഒരു വാക്യം ഡിഎംകെയുടെ എ രാജ ഉയര്‍ത്തിയതോടെയാണ് ഇതിനിടെ പ്രഗ്യാ സിങ് ഠാക്കൂര്‍ തടസ്സപ്പെടുത്തുകയും, ഒരു ദേശഭക്തന്റെ ഉദാഹരണം ഇതിനിടെ പറയാന്‍ ആകില്ലെന്ന് പ്രതികരിക്കുകയായിരുന്നു.
കൊലപ്പെടുത്തുന്നതിന് 32 കൊല്ലം മുമ്പ് മുതല്‍ക്കെ ഗാന്ധിയോട് താന്‍ വിരോധം വെച്ചു പുലര്‍ത്തിയിരുന്നെന്ന് ഗോഡ്‌സെ തന്നെ സമ്മതിച്ചിട്ടുള്ളതാണ് എന്നായിരുന്നു രാജയുടെ പരാമര്‍ശം. ഒരു പ്രത്യേക തത്വശാസ്ത്രത്തില്‍ തീവ്രമായി വിശ്വസിച്ചിരുന്നതുകൊണ്ടാണ് ഗാന്ധിജിയെ നാഥൂറാം ഗോഡ്‌സെ വധിച്ചതെന്നും രാജ കൂട്ടിച്ചേര്‍ത്തു. പ്രഗ്യയുടെ 'ഗോഡ്‌സെ' പരാമര്‍ശത്തിനെതിരെ പ്രതിപക്ഷം വന്‍ പ്രതിഷേധം ഉയര്‍ത്തിയതോടെ ബിജെപി നേതാക്കള്‍ തന്നെ പ്രഗ്യയോട് ഇരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.