സംസ്ഥാന സെക്രട്ടറിയേറ്റിന്‍റെ സുരക്ഷ ഇന്ന് മുതല്‍ എസ്.ഐ.എസ്.എഫ് നേതൃത്വത്തിൽ

സംസ്ഥാന സെക്രട്ടറിയേറ്റിന്‍റെ സുരക്ഷ ഇന്ന് മുതല്‍ സംസ്ഥാന വ്യവസായ സുരക്ഷ സേന (എസ്.ഐ.എസ്.എഫ്) വഹിക്കും. പ്രതിപക്ഷം ഉയര്‍ത്തുന്ന പ്രതിഷേധങ്ങളുടെഉള്‍പ്പെടെയുള്ള പശ്ചാത്തലത്തിലാണ് അതീവസുരക്ഷ. അതേസമയം, സെക്രട്ടറിയേറ്റിലെ തീപിടുത്തതിന്‍റെ പശ്ചാത്തലത്തില്‍ സുരക്ഷ ക്രമീകരണങ്ങള്‍ വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനത്തിന്‍റെ ഭാഗമാണ് നടപടിയെന്ന് അധികൃതര്‍ വിശദീകരണം നല്‍കി.

നിലവില്‍ വിഐപി പ്രവേശനം അനുവദിക്കുന്ന പ്രത്യേക ഗേറ്റിലൂടെ സെക്രട്ടറിയേറ്റ് ജീവനക്കാർക്കും പൊതുജനങ്ങൾക്കും ഇനി പ്രവേശനം ഉണ്ടായിരിക്കില്ല. പാസ് ഉള്ളവരെ മാത്രം സുരക്ഷ ഉദ്യോഗസ്ഥർ അതാത് ഓഫീസുകളിൽ എത്തിക്കുന്ന രീതിയും പുതിയതായി നടപ്പാക്കും.ഇതിനായിസായുധ സേനയായ സംസ്ഥാന വ്യവസായ സുരക്ഷ സേനയിലെ 81 പേരെയാണ് സെക്രട്ടറിയേറ്റ് പരിസരത്തടക്കം വിന്യസിക്കുക.

വനിതകളുടെ ബറ്റാലിയനിലെ 9 പേരും സംഘത്തിലുണ്ട്. എല്ലാവരെയും ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ 3 വര്‍ഷത്തേക്കാണ് എസ്ഐഎസ്എഫില്‍ നിയമിച്ചിരിക്കുന്നത്. എസ്ഐഎസ്എഫ് കമാന്‍ഡന്‍റ് മുന്‍പാകെ ഇന്ന് ഹാജരായ ശേഷമാണ് ഇവരെ വിന്യസിക്കുക.

01-Nov-2020