സുന്ദര്‍ലാല്‍ ബഹുഗുണയ്ക്ക് അനുശോചനം അറിയിച്ച് കൃഷി മന്ത്രി പി പ്രസാദ്

കോവിഡ്-19 ബാധിച്ച് മരിച്ച പരിസ്ഥിതി പ്രവർത്തകനും ചിപ്കോ പ്രസ്ഥാനത്തിന്റെ നേതാവുമായ സുന്ദർലാൽ ബഹുഗുണയ്ക്ക് ആദരാഞ്ജലിയർപ്പിച്ച് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. നാം ഓരോരുത്തരും നമ്മോട് തന്നെ പറയേണ്ട ഒരു മുദ്രാവാക്യം ബാക്കിയാക്കിയാണ് സുന്ദര്‍ലാല്‍ ബഹുഗുണ ഭൂമിയോട് വിട പറഞ്ഞത്.

ആ മുദ്രാവാക്യം നമ്മള്‍ നെഞ്ചേറ്റേണ്ടതിന്റെ പ്രാധാന്യം ആഗോള താപനത്തിലൂടെ കാലാവസ്ഥ വ്യതിയാനത്തിലൂടെ പ്രകൃതി നമ്മോട് പറയുന്നുണ്ട്. പരിസ്ഥിതിയാണ് നമ്മുടെ സമ്പത്ത്. സുന്ദര്‍ലാല്‍ ബഹുഗുണക്ക് ആദരാഞ്ജലിയര്‍പ്പിക്കുന്നുവെന്ന് പി പ്രസാദ് ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക് കുറിപ്പിന്റെ പൂർണ രൂപം :


#പരിസ്ഥിതിയാണ്_നമ്മുടെ_സമ്പത്ത്

ചിപ്‌കോ പ്രസ്ഥാനത്തിന്റെ അമരക്കാരന്‍ സുന്ദര്‍ലാല്‍ ബഹുഗുണ ഇനി നമ്മുടെ സ്മരണകളില്‍ മാത്രം. നാം ഓരോരുത്തരും നമ്മോട് തന്നെ പറയേണ്ട ഒരു മുദ്രാവാക്യം ബാക്കിയാക്കിയാണ് സുന്ദര്‍ലാല്‍ ബഹുഗുണ ഭൂമിയോട് വിട പറഞ്ഞത്. ആ മുദ്രാവാക്യം നമ്മള്‍ നെഞ്ചേറ്റേണ്ടതിന്റെ പ്രാധാന്യം ആഗോള താപനത്തിലൂടെ കാലാവസ്ഥ വ്യതിയാനത്തിലൂടെ പ്രകൃതി നമ്മോട് പറയുന്നുണ്ട്. പരിസ്ഥിതിയാണ് നമ്മുടെ സമ്പത്ത്. സുന്ദര്‍ലാല്‍ ബഹുഗുണക്ക് ആദരാഞ്ജലികളര്‍പ്പിക്കുന്നു..... ഇന്ത്യയിലെ പരിസ്ഥിതിസരക്ഷണ സമരപ്രസ്ഥാനങ്ങളില്‍ പ്രശസ്തമായ ഒന്നാണ് ചിപ്‌കോ പ്രസ്ഥാനം. 1970-കളില്‍ വനവൃക്ഷങ്ങള്‍ മുറിക്കുന്നതിന് കോണ്‍ട്രാക്ടര്‍മാരെ അനുവദിക്കുന്ന ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നയത്തിനെതിരെ കര്‍ഷകരും ഗ്രാമീണജനങ്ങളും ഒത്തുചേര്‍ന്ന് നടത്തിയ അക്രമരഹിത സമരമാണ് ഇത്.

ചിപ്‌കോ എന്ന വാക്കിന്റെ അര്‍ത്ഥം 'ചേര്‍ന്ന് നില്‍ക്കൂ', 'ഒട്ടി നില്‍ക്കൂ' എന്നൊക്കെയാണ്. 1973 മാര്‍ച്ച് 26-ന് ഉത്തരാഖണ്ഡിലെ (അന്ന് ഉത്തര്‍ പ്രദേശ്‌ന്റെ ഭാഗമായിരുന്ന ) ചമോലി ജില്ലയിലെ റെനി ഗ്രാമത്തില്‍ ഗ്രാമീണ വനിതകള്‍ നടത്തിയ സമരമാണ് ഈ പ്രക്ഷോഭത്തില്‍ നാഴികക്കല്ലായത്. ചിപ്‌കോ പ്രസ്ഥാനം പരിസ്ഥിതിവാദത്തിന് പൊതുവായി നല്‍കിയ സംഭാവനകളിലൊന്ന് 'ആവാസ വ്യവസ്ഥയാണ് സ്ഥിരസമ്പത്ത്' എന്ന മുദ്രാവാക്യമാണ്.

ചിപ്‌കോ പ്രസ്ഥാനത്തിനു നേതൃത്വം നല്‍കിയത് സുന്ദര്‍ലാല്‍ ബഹുഗുണ, ചണ്ടി പ്രസാദ് ഭട്ട് എന്നിവര്‍ ആയിരുന്നു. കര്‍ണാടകത്തിലെ അപ്പികോ പോലെ ചിപ്‌കോ പ്രസ്ഥാനവും പിന്നീട് വളരെ പ്രസിദ്ധമായി. 1987-ല്‍ ചിപ്‌കോ പ്രസ്ഥാനത്തിന് റൈറ്റ് ലൈവ്‌ലിഹുഡ് പുരസ്‌കാരം ലഭിക്കുകയുണ്ടായി.

21-May-2021