ന്യൂനപക്ഷ സ്‌ക്കോളര്‍ഷിപ്പ്: സര്‍വകക്ഷിയോഗം വിളിച്ച് മുഖ്യമന്ത്രി

സംസ്ഥാനത്ത് ന്യൂനപക്ഷ വിഭാഗങ്ങളുടെ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ കേരള ഹൈക്കോടതി വിധിയെ തുടര്‍ന്നുണ്ടായ സാഹചര്യം ചര്‍ച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വകക്ഷിയോഗം വിളിച്ചു. മെയ് നാലാം തീയതി വെള്ളിയാഴ്ച വൈകീട്ട് 3. 30 ന് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം ചേരുക.

ഹൈക്കോടതി വിധിയ്ക്ക് എതിരേ മേല്‍ക്കോടതിയില്‍ അപ്പീല്‍ പോകണമെന്നാണ് മുസ്ലീം സംഘടനകളുടെ ആവശ്യം. വിധി നടപ്പാക്കണമെന്ന് ക്രിസ്ത്യന്‍ സംഘടനകളും വാദിക്കുന്നു. ഇതില്‍ ഏകാഭിപ്രായം രൂപീകരിക്കാനാണ് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ യോഗം ചേരുന്നത്.

ന്യൂനപക്ഷ സമുദായാംഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മെരിറ്റ് സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ മൂന്ന് ഉത്തരവുകളാണ് ഹൈക്കോടതി റദ്ദാക്കിയത്. ആദ്യം മുസ്ലീങ്ങള്‍ക്ക് മാത്രമായിരുന്നു ഈ സ്‌കോളര്‍ഷിപ്പ്. പിന്നീട് ലത്തീന്‍ കത്തോലിക്കരെയും മറ്റു പരിവര്‍ത്തിത ക്രിസ്ത്യന്‍ വിഭാഗങ്ങളെയും ഉള്‍പ്പെടുത്തി. ഇവിടെയാണ് 80:20 എന്ന അനുപാതം സ്വീകരിച്ചത്.

മുസ്ലീം, ക്രിസ്ത്യന്‍, സിക്ക്, പാഴ്‌സി, ജൈന, ബുദ്ധമതക്കാരെയാണ് ന്യൂനപക്ഷങ്ങളായി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ചെയ്തിട്ടുള്ളത്. എന്നാല്‍,സംസ്ഥാനത്ത് ന്യൂനപക്ഷങ്ങള്‍ക്ക് മെരിറ്റ് സ്‌കോളര്‍ഷിപ്പ് അനുവദിച്ചപ്പോള്‍ മുസ്ലീം, ലത്തീന്‍ കത്തോലിക്ക, പരിവര്‍ത്തിത ക്രിസ്ത്യന്‍ വിഭാഗങ്ങളെ മാത്രം ഉള്‍പ്പെടുത്തുകയാണുണ്ടായത്.

02-Jun-2021