തെരഞ്ഞെടുപ്പ് പ്രകടന പത്രികയുടെ രാഷ്ട്രീയം

രാജ്യത്തിന്റെ മതനിരപേക്ഷ ജനാധിപത്യ ചട്ടക്കൂട് സംരക്ഷിക്കുമെന്ന പ്രഖ്യാപനവും പ്രകടനപത്രികയിലുണ്ട്. അതില്‍ ഏറ്റവും പ്രധാനം വര്‍ഗീയാക്രമണങ്ങള്‍ തടയുന്നതിന് സമഗ്രമായ ബില്‍ കൊണ്ടുവരുമെന്നതാണ്. വര്‍ഗീയാക്രമണത്തിന്റെ ഇരകള്‍ക്ക് നഷ്ടപരിഹാരം ഉള്‍പ്പെടെ ഉറപ്പുവരുത്തുമെന്നും ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശങ്ങള്‍ എന്തുവിലകൊടുത്തും സംരക്ഷിക്കുമെന്നും സിപിഐ എം ജനങ്ങള്‍ക്ക് ഉറപ്പുനല്‍കുന്നു. ഈ പദ്ധതികള്‍ രാജ്യത്ത് നടപ്പിലാക്കണമെങ്കില്‍ പതിനേഴാമത് ലോക്‌സഭയില്‍ ഇടതുപക്ഷത്തിന്റെ ശക്തി വര്‍ധിക്കണം. അധികാരത്തിലേറുന്ന സര്‍ക്കാരിനെക്കൊണ്ട് ഈ ബദല്‍ പദ്ധതികള്‍ നടപ്പിലാക്കാനുള്ള ശക്തിയും ശബ്ദവും ഇടതുപക്ഷത്തിന് നല്‍കിയാല്‍ നമ്മുടെ രാജ്യം മാറിമറിയും. ബി ജെ പി സര്‍ക്കാരിനെ പരാജയപ്പെടുത്തി ഇടതുപക്ഷത്തിന്റെ ശക്തി വര്‍ധിപ്പിച്ച് ഒരു മതനിരപേക്ഷ സര്‍ക്കാര്‍ യാഥാര്‍ഥ്യമാക്കിയാല്‍ രാജ്യത്ത് ജനക്ഷേമകരമായ പരിപാടികള്‍ നടപ്പിലാക്കാന്‍ സാധിക്കും. വോട്ടവകാശം വിനിയോഗിക്കാനായി പോകുമ്പോള്‍ രാജ്യത്തോട് ഉത്തരവാദിത്തമുള്ള ഓരോ പൗരനും ഈ കാര്യം ഓര്‍മിക്കേണ്ടതുണ്ട്.

തെരഞ്ഞെടുപ്പ് പ്രകടന പത്രികകള്‍ ജനങ്ങളിലേക്കെത്തുമ്പോള്‍ തീര്‍ച്ചയായും നാടിനൊപ്പം നാട്ടാര്‍ക്കൊപ്പം ആരാണുള്ളതെന്ന് മനസിലാക്കാന്‍ സാധിക്കും. ജനങ്ങള്‍ക്ക് നല്‍കുന്ന വാഗ്ദാനങ്ങള്‍ നടപ്പിലാക്കാനുള്ള ഇച്ഛാശക്തിയും പ്രകടനപത്രികയിലൂടെ വാഗ്ദാനങ്ങള്‍ നല്‍കുന്നവര്‍ക്ക് വേണം. കേരളത്തിലെ പിണറായി വിജയന്‍ സര്‍ക്കാര്‍ പ്രകടന പത്രികയിലെ ഇനങ്ങള്‍ നടപ്പിലാക്കുന്ന കാര്യത്തില്‍ രാജ്യത്തിനാകെ മാതൃകയാണ്. പ്രോഗ്രസ് റിപ്പോര്‍ട്ടിറക്കി ഓരോ വര്‍ഷവും തങ്ങള്‍ കൈവരിച്ച വാഗ്ദാനലക്ഷ്യം ജനങ്ങളോട് തുറന്നുപറയാനും കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ മടിക്കുന്നില്ല. ആ ഇച്ഛാശക്തി ഉണ്ടാവുന്നത് നയങ്ങളും നിലപാടുകളും ജനപക്ഷത്തുള്ളതുകൊണ്ടാണ്. പ്രകടന പത്രിക സാര്‍ത്ഥകമാക്കാനുള്ളതാണെന്ന രാഷ്ട്രീയബോധം ഉള്ളതുകൊണ്ടാണ്.

രാജ്യം പതിനേഴാം ലോകസഭാ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോള്‍ സിപിഐ എം തങ്ങളുടെ പ്രകടന പത്രിക പുറത്തിറക്കിയിരിക്കുന്നു. കര്‍ഷത്തൊഴിലാളികളുടെ കുറഞ്ഞ കൂലി പ്രതിദിനം 600 രൂപയായി വര്‍ധിപ്പിക്കും; സ്ത്രീകള്‍ക്ക് തുലൃവേതനം ഉറപ്പാക്കും. തൊഴിലുറപ്പ് പദ്ധതിയിലെ 100 തൊഴില്‍ദിനമെന്ന പരിധി എടുത്തുകളയും; അതത് സംസ്ഥാനങ്ങളിലെ കുറഞ്ഞകൂലിക്ക് തുല്യമായെങ്കിലും തൊഴിലുറപ്പ് പദ്ധതി കൂലി ഉറപ്പുവരുത്തും; തൊഴിലില്ലാത്ത ദിവസങ്ങളില്‍ തൊഴിലില്ലായ്മാ വേതനം ഉറപ്പാക്കും. കുറഞ്ഞ കൂലി ഉറപ്പാക്കല്‍, കൂട്ടായ വിലപേശല്‍ അവകാശം, പെന്‍ഷന്‍,–അപകട നഷ്ടപരിഹാരം തുടങ്ങി കേന്ദ്രഫണ്ടിങ്ങോടെയുള്ള സാമൂഹിക സുരക്ഷാ നടപടികള്‍ എന്നിവ ഉറപ്പാക്കി കര്‍ഷക തൊഴിലാളികള്‍ക്കായി വേറിട്ടതും സമഗ്രവുമായ നിയമം കൊണ്ടുവരും. കര്‍ഷക തൊഴിലാളികള്‍ക്ക് സൗജന്യമായി ഭൂമി നല്‍കി എല്ലാ ഗ്രാമീണ കുടുംബങ്ങള്‍ക്കും പുരയിടം ഉറപ്പാക്കും. ഭൂമി ഏറ്റെടുക്കല്‍–കുടിയൊഴിപ്പിക്കല്‍ നടപടികളുണ്ടാകുമ്പോള്‍ നഷ്ടപരിഹാരത്തിനും പുനരധിവാസത്തിനും യോഗ്യരായ വ്യക്തികളെന്ന അവകാശം കര്‍ഷക തൊഴിലാളികള്‍ക്കും ഉറപ്പാക്കും. തുടങ്ങി പാര്‍ശ്വവല്‍കൃത ജനവിഭാഗങ്ങളുടെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ സാധിക്കുന്ന വാദ്ഗാനങ്ങള്‍ ഇടതുപക്ഷത്തിന്റേതായി ഉയര്‍ത്തുകയാണ് സിപിഐ എം.

രാജ്യത്തെ ജനങ്ങളുടെ ജീവിതം നിഷേധിക്കുന്നതായിരുന്നു നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള, ആര്‍ എസ് എസ് നിയന്ത്രണത്തിലുണ്ടായിരുന്ന കഴിഞ്ഞ അഞ്ചുവര്‍ഷത്തെ കേന്ദ്ര ഭരണം. രാജ്യത്തിന്റെ ജനാധിപത്യവും ഭരണഘടനയും ഇല്ലാതാക്കാന്‍ ശ്രമിച്ചും മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കിന്റെ ആധാരശിലകളെയെല്ലാം തകര്‍ക്കാന്‍ നേതൃത്വം നല്‍കിയും സാമ്രാജ്യത്വ-കോര്‍പറേറ്റ് അനുകൂല നവ ഉദാരവല്‍ക്കണ നടപടികളിലൂടെ രാജ്യത്തിന്റെ ജീവന്‍ തന്നെ അപഹരിക്കാന്‍ പരിശ്രമിച്ച മോഡി ഭരണത്തെ തുടച്ചുനീക്കണമെന്ന കാര്യത്തില്‍ വിശാലമായ തലത്തിലുള്ള യോജിപ്പ് രാജ്യത്തുണ്ടായി. പക്ഷെ, ബിജെപിയെയും മോഡിയെയും പരാജയപ്പെടുത്തി കഴിഞ്ഞാല്‍ ഈ വിശാലസഖ്യത്തിന്റെ നേതൃത്വത്തില്‍ ആവിഷ്‌കരിക്കുന്ന സര്‍ക്കാരിന്റെ ലക്ഷ്യം ഏതുതരത്തിലുള്ള ഭരണം നടത്തണമെന്നതായിരിക്കും ? അതാണ് വിഷയം. നേരത്തെ കോണ്‍ഗ്രസും തുടര്‍ന്ന് ബിജെപിയും ഒരേ ഭാവത്തില്‍ രൂക്ഷതയോടെ നടപ്പിലാക്കിയ സ്വകാര്യവല്‍ക്കരണ ഉദാരവല്‍ക്കരണ സാമ്പത്തിക നയങ്ങള്‍ ഇനിയും തുടര്‍ന്നാല്‍ രാജ്യത്തിന്റെ ഗതി അധോഗതിയാവും. നമുക്ക് വേണ്ടത് രാഷ്ട്രീയ സാമ്പത്തിക വിഷയങ്ങളില്‍ വ്യക്തമായ ഒരു ബദല്‍പാതയാണ്. അതാണ് സിപിഐ എം മുന്നോട്ടുവയ്ക്കുന്നത്. മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കിനെ വരും തലമുറയ്ക്കായി സംരക്ഷിക്കാനുള്ള നടപടികള്‍ മാത്രമല്ല, സാധാരണക്കാരില്‍ സാധാരണക്കാരായ ജനങ്ങള്‍ക്കും മാന്യമായതും പട്ടിണിയില്ലാത്തതുമായ ജീവിതം കരുപിടിപ്പിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുമെന്നും സിപിഐ എം പ്രകടനപത്രിക പറയുന്നുണ്ട്.

തൊഴില്‍, ആരോഗ്യം, വിദ്യാഭ്യാസം, കൃഷി തുടങ്ങിയ മേഖലകളില്‍ പൊതുനിക്ഷേപം വര്‍ധിപ്പിച്ച് ജനങ്ങള്‍ക്ക് ആശ്വാസം പകരുന്ന നടപടികള്‍ സ്വീകരിച്ചും തൊഴിലെടുക്കാനുള്ള അവകാശം ഭരണഘടനാവകാശമാക്കിയും സൗജന്യ ആരോഗ്യസംരക്ഷണം ഓരോ പൗരന്റെയും അവകാശമാക്കി മാറ്റിയും തൊഴില്‍ നല്‍കാനാകാത്ത പക്ഷം തൊഴിലില്ലായ്മാ വേതനം ഉറപ്പാക്കിയും ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഇടതുപക്ഷത്തിന്റെ കടുത്ത സമ്മര്‍ദത്തിന്റെ ഫലമായി കൊണ്ടുവരികയും പട്ടിണിയും കുടിയേറ്റവും തടയാന്‍ ഏറെ സഹായകരവുമായ തൊഴിലുറപ്പുപദ്ധതിക്ക് കീഴില്‍ നിലവിലുള്ള 100 ദിന തൊഴിലിനുപകരം 200 ദിനം തൊഴില്‍ നല്‍കാനുള്ള നടപടികള്‍ സ്വീകരിച്ചും മിനിമം വേതനം മാസത്തില്‍ 18000 രൂപയായി ഉയര്‍ത്തിയും വാര്‍ധക്യകാല പെന്‍ഷന്‍ ചുരുങ്ങിയത് 6000 രൂപയാക്കിയും പൊതുവിതരണ സമ്പ്രദായം സാര്‍വത്രികമാക്കിയും ഒരു കുടുംബത്തിന് 35 കിലോ അരി ഉറപ്പുവരുത്തിയും റേഷന്‍സംവിധാനത്തെ ആധാറുമായി ബന്ധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ചും സിപിഐ എം പ്രകടനപത്രിക ജനപക്ഷത്ത് നില്‍ക്കുമ്പോള്‍ അത്തരത്തിലുള്ളൊരു പ്രകടന പത്രിക മുന്നോട്ടുവെച്ചല്ല എതിരാളികള്‍ ഇടതുപക്ഷത്തെ ആക്ഷേപിക്കുന്നത്. ഇടതുപക്ഷത്തിന് ഈ വാഗ്ദാനങ്ങള്‍ പാലിക്കാനുള്ള ശക്തി ഈ രാജ്യം നല്‍കുകയാണെങ്കില്‍ തീര്‍ച്ചയായും നടപ്പിലാക്കാന്‍ സാധിക്കുന്ന വാഗ്ദാനങ്ങള്‍ മാത്രമാണിത്. കേരളം വാഗ്ദാനപാലനത്തിന്റെ ഉദാഹരണമായി നമുക്ക് മുന്നിലുണ്ടാതാനും.

ഈ പ്രകടന പത്രിക കണ്ട് ഭയപ്പെട്ടപ്പോഴാണ് കോര്‍പ്പറേറ്റ് ശക്തികള്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ രാജ്യത്തെ പ്രധാന എതിരാളി ഇടതുപക്ഷമാണെന്ന് വരുത്താനായി രാഹുല്‍ ഗാന്ധിയില്‍ സമ്മര്‍ദ്ദം ചെലുത്തി അദ്ദേഹത്തെ കേരളത്തിലേക്ക് മത്സരിക്കാനയച്ചത്. ഇടതുപക്ഷം കരുത്തോടെ നിന്നാല്‍ രാജ്യത്ത് കോര്‍പ്പറേറ്റുകള്‍ മുന്നോട്ടുവെക്കുന്ന സാമ്പത്തിക നയങ്ങള്‍ നടപ്പിലാക്കാന്‍ സാധിക്കില്ല. സിപിഐ എംന്റെ വാഗ്ദാനങ്ങള്‍ നടപ്പിലാക്കാനുള്ള പണം എവിടെ നിന്ന് കണ്ടെത്തുമുള്ള ചോദ്യത്തിനും പ്രകടന പത്രിക ഉത്തരം നല്‍കുന്നുണ്ട്. ആ ഉത്തരങ്ങള്‍ രാഹുല്‍ഗാന്ധിയെയും മോഡിയെയും കോര്‍പ്പറേറ്റുകളെയും പരിഭ്രമിപ്പിക്കുന്നതാണ്. മോഡിയും മന്‍മോഹന്‍സിങ്ങും കോര്‍പറേറ്റുകള്‍ക്ക് നല്‍കിയ സൗജന്യങ്ങള്‍ പിന്‍വലിക്കുമെന്നതാണ് അതിലൊന്ന്. അവര്‍ ഉപേക്ഷിച്ച വെല്‍ത്ത് ടാക്‌സും ഇന്‍ഹെറിറ്റന്‍സ് ടാക്‌സും കേപിറ്റല്‍ ഗെയിന്‍ ടാക്‌സും പുനഃസ്ഥാപിക്കുക വഴി ലക്ഷംകോടി ഖജനാവിലേക്ക് നേടാന്‍ കഴിയും. അതോടൊപ്പം റഫേല്‍ ഉള്‍പ്പെടെയുള്ള അഴിമതിക്ക് തടയിട്ടും കോര്‍പറേറ്റുകള്‍ക്കുള്ള മറ്റ് സൗജന്യങ്ങള്‍ ഉപേക്ഷിച്ചും ജനക്ഷേമ പദ്ധതികള്‍ക്കായുള്ള വരുമാനം കണ്ടെത്താനാകുമെന്നും സിപിഐ എം ചൂണ്ടിക്കാട്ടുന്നു.

മോഡി സര്‍ക്കാര്‍ നിര്‍ത്തലാക്കിയ ആസൂത്രണകമീഷന്‍ പുനഃസ്ഥാപിക്കുമെന്നും സംസ്ഥാന താല്‍പ്പര്യങ്ങള്‍കൂടി സംരക്ഷിക്കുന്ന രീതിയില്‍ ജിഎസ്ടിയില്‍ പൊളിച്ചെഴുത്ത് വരുത്തുമെന്നും പ്രകടനപത്രിക ഉറപ്പുനല്‍കുന്നുണ്ട്. അവശ ദുര്‍ബല വിഭാഗങ്ങളുടെ സംരക്ഷണത്തിനും സിപിഐ എം പ്രത്യേക ഊന്നല്‍ നല്‍കുന്നുണ്ട്. പാര്‍ലമെന്റിലും നിയമസഭയിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം, ട്രാന്‍സ്‌ജെന്‍ഡറിന്റെ സംരക്ഷണത്തിന് പ്രത്യേക ബില്‍, ന്യുനപക്ഷ കമീഷന് സ്റ്റാറ്റിയുട്ടറിപദവി, മുസ്ലിം സബ്പ്ലാന്‍, ആള്‍ക്കൂട്ട ആക്രമണത്തിന്റെ ഇരകള്‍ക്ക് നഷ്ടപരിഹാരം, സ്വകാര്യമേഖലയില്‍ സംവരണം തുടങ്ങി നിരവധി വാഗ്ദാനങ്ങളും സിപിഐ എം മുന്നോട്ടുവയ്ക്കുന്നുണ്ട്. ഇതിനൊക്കെ പുറമെ രാജ്യത്തിന്റെ മതനിരപേക്ഷ ജനാധിപത്യ ചട്ടക്കൂട് സംരക്ഷിക്കുമെന്ന പ്രഖ്യാപനവും പ്രകടനപത്രികയിലുണ്ട്. അതില്‍ ഏറ്റവും പ്രധാനം വര്‍ഗീയാക്രമണങ്ങള്‍ തടയുന്നതിന് സമഗ്രമായ ബില്‍ കൊണ്ടുവരുമെന്നതാണ്. വര്‍ഗീയാക്രമണത്തിന്റെ ഇരകള്‍ക്ക് നഷ്ടപരിഹാരം ഉള്‍പ്പെടെ ഉറപ്പുവരുത്തുമെന്നും ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശങ്ങള്‍ എന്തുവിലകൊടുത്തും സംരക്ഷിക്കുമെന്നും സിപിഐ എം ജനങ്ങള്‍ക്ക് ഉറപ്പുനല്‍കുന്നു.

ഈ പദ്ധതികള്‍ രാജ്യത്ത് നടപ്പിലാക്കണമെങ്കില്‍ പതിനേഴാമത് ലോക്‌സഭയില്‍ ഇടതുപക്ഷത്തിന്റെ ശക്തി വര്‍ധിക്കണം. അധികാരത്തിലേറുന്ന സര്‍ക്കാരിനെക്കൊണ്ട് ഈ ബദല്‍ പദ്ധതികള്‍ നടപ്പിലാക്കാനുള്ള ശക്തിയും ശബ്ദവും ഇടതുപക്ഷത്തിന് നല്‍കിയാല്‍ നമ്മുടെ രാജ്യം മാറിമറിയും. ബി ജെ പി സര്‍ക്കാരിനെ പരാജയപ്പെടുത്തി ഇടതുപക്ഷത്തിന്റെ ശക്തി വര്‍ധിപ്പിച്ച് ഒരു മതനിരപേക്ഷ സര്‍ക്കാര്‍ യാഥാര്‍ഥ്യമാക്കിയാല്‍ രാജ്യത്ത് ജനക്ഷേമകരമായ പരിപാടികള്‍ നടപ്പിലാക്കാന്‍ സാധിക്കും. വോട്ടവകാശം വിനിയോഗിക്കാനായി പോകുമ്പോള്‍ രാജ്യത്തോട് ഉത്തരവാദിത്തമുള്ള ഓരോ പൗരനും ഈ കാര്യം ഓര്‍മിക്കേണ്ടതുണ്ട്.

08-Apr-2019