ഈ ലക്കത്തിലെ പ്രമുഖര്‍ >>

മനോരോഗം അഥവാ മതഭ്രാന്ത്

വിജയന്റെ മാനസീക അസ്വാസ്ഥ്യം അയാളുടെ ചെയ്തികളെ ന്യായീകരിക്കാന്‍ ഉള്ള തന്ത്രമാണെന്നാണ് പരിസരവാസികള്‍ സാക്ഷ്യപെടുത്തുന്നത്. ഇനി അയാള്‍ മാനസീക വിഭ്രാന്തിയുള്ള വ്യക്തിയാണെങ്കില്‍ തന്നെ കൊലപാതകത്തിലേക്ക് നയിച്ച സംഭവങ്ങളും അയാളുടെ ശീലങ്ങളും മതനിരപേക്ഷ സമൂഹത്തിന്റെ മനസാക്ഷിയെ ഭീതിപെടുത്തുന്നതാണ്. വിജയന്‍ ഹിന്ദു ഐക്യവേദി നേതാവ് ശശികലയുടെ മതസ്പര്‍ധ വളര്‍ത്തുന്ന പ്രസംഗം മൊബൈലില്‍ റിക്കാര്‍ഡ് ചെയ്ത് സ്ഥിരമായി കേള്‍ക്കാറുണ്ട് എന്നുള്ളത് ഒറ്റനോട്ടത്തില്‍ ആര്‍ക്കും വലിയ അപകട സാധ്യത ഉള്ളതായി തോന്നിക്കില്ല. പക്ഷെ, അന്യമത സ്പര്‍ധ മനുഷ്യനില്‍ കുത്തിവെക്കാനും അവനെ മനുഷ്യനല്ലാതെ അധമനാക്കാനും സാധിക്കുന്ന തരത്തില്‍ പ്രചാരണം നടത്തുന്ന രീതി, ലോകത്തെവിടെയുമുള്ള ഫാസിസ്റ്റ് ശക്തികളും വര്‍ഗീയ സംഘടനകളും പിന്തുടരുന്ന രീതിയാണ്. അത്തരത്തില്‍ വിജയനിലെ മനുഷ്യനെ മൃഗമാക്കിമാറ്റാന്‍ ശശികലയുടെ പ്രസംഗത്തിന് കഴിയില്ല എന്ന് ഉറപ്പിച്ച് പറയാന്‍ മാനസിക വിദഗ്ധന്‍മാര്‍ക്ക് പോലും സാധിക്കില്ല.

ഫഹദ് എന്നാ ബാലന്റെ കൊലപാതകം സമാനകളില്ലാത്തതാണ്. കൊലപാതകത്തെ കേവലം ഒരു മാനസീക രോഗിയുടെ കൃത്യമായി ലളിതവല്‍ക്കരിക്കാനാണ് മുഖ്യധാര മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. പക്ഷെ, ബാലന്റെ കഴുത്തറുത്ത് കൊന്ന കൊലപാതകി വിജയന്റെ നാട്ടുകാരില്‍ നിന്നും കിട്ടുന്ന വിവരങ്ങള്‍ അങ്ങനെ തള്ളികളയാന്‍ സാധിക്കുന്നതല്ല. വിജയന്റെ മാനസീക അസ്വാസ്ഥ്യം അയാളുടെ ചെയ്തികളെ ന്യായീകരിക്കാന്‍ ഉള്ള തന്ത്രമാണെന്നാണ് പരിസരവാസികള്‍ സാക്ഷ്യപെടുത്തുന്നത്.

ഇനി അയാള്‍ മാനസീക വിഭ്രാന്തിയുള്ള വ്യക്തിയാണെങ്കില്‍ തന്നെ കൊലപാതകത്തിലേക്ക് നയിച്ച സംഭവങ്ങളും അയാളുടെ ശീലങ്ങളും മതനിരപേക്ഷ സമൂഹത്തിന്റെ മനസാക്ഷിയെ ഭീതിപെടുത്തുന്നതാണ്. വിജയന്‍ ഹിന്ദു ഐക്യവേദി നേതാവ് ശശികലയുടെ മതസ്പര്‍ധ വളര്‍ത്തുന്ന പ്രസംഗം മൊബൈലില്‍ റിക്കാര്‍ഡ് ചെയ്ത് സ്ഥിരമായി കേള്‍ക്കാറുണ്ട് എന്നുള്ളത് ഒറ്റനോട്ടത്തില്‍ ആര്‍ക്കും വലിയ അപകട സാധ്യത ഉള്ളതായി തോന്നിക്കില്ല. പക്ഷെ, അന്യമത സ്പര്‍ധ മനുഷ്യനില്‍ കുത്തിവെക്കാനും അവനെ മനുഷ്യനല്ലാതെ അധമനാക്കാനും സാധിക്കുന്ന തരത്തില്‍ പ്രചാരണം നടത്തുന്ന രീതി, ലോകത്തെവിടെയുമുള്ള ഫാസിസ്റ്റ് ശക്തികളും വര്‍ഗീയ സംഘടനകളും പിന്തുടരുന്ന രീതിയാണ്. അത്തരത്തില്‍ വിജയനിലെ മനുഷ്യനെ മൃഗമാക്കിമാറ്റാന്‍ ശശികലയുടെ പ്രസംഗത്തിന് കഴിയില്ല എന്ന് ഉറപ്പിച്ച് പറയാന്‍ മാനസിക വിദഗ്ധന്‍മാര്‍ക്ക് പോലും സാധിക്കില്ല.

ശശികല, ഹിന്ദുവിനെ 'പേടിപെടുത്തുന്ന', ഹിന്ദു 'പേടിക്കേണ്ട' ന്യൂനപക്ഷ വര്‍ഗീയതയുടെ 'കണക്കുകള്‍' നിരത്തിയാണ് പ്രഭാഷണം നടത്താറുള്ളത്. അതിശയോക്തിക്കും അപ്പുറമുള്ള 'കണക്കുക'ളാണ് അവര്‍ അവതരിപ്പിക്കുക. മത സ്പര്‍ധ വളര്‍ത്താന്‍ പോന്ന വിഷവാക്കുകള്‍ ഇടതടവില്ലാതെ അവരില്‍ നിന്ന് ബഹിര്‍ഗമിക്കും. ശശികലയുടെ വിഷം വമിക്കുന്ന പ്രഭാഷണം രാപ്പകല്‍ഭേദമന്യേ ശ്രവിക്കുന്ന വിജയന്‍, ഒരു മുസ്ലീം ബാലന്‍ വളര്‍ന്ന് വലുതായാല്‍ എന്റെ മതത്തിന് ഭീഷണിയാകുമെന്ന് കരുതാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ല. വിജയനെ മാനസിക രോഗിയാക്കിയത്. വര്‍ഗീയ ഭ്രാന്തനാക്കി മാറ്റിയത് ശശികലയുടെ പ്രഭാഷണമായിരിക്കാനുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കില്ല. ഇത് അത്യന്തം ഭീതിതമായ സാഹചര്യമാണ്.

ഫഹദ് എന്ന ബാലന്റെ കൊലപാതകം, വിജയനെന്ന ആര്‍ എസ് എസ് ക്രിമിനലിനെ ബോധപൂര്‍വ്വമായ ചെയ്ത്താണെന്നത് കൃത്യമായി മനസിലാക്കണമെങ്കില്‍ ഈയിടെ ആര്‍ എസ് എസിനെ ഉപേക്ഷിച്ച് മനുഷ്യനായി മാറിയ, സംഘത്തിന്റെ മുഴുവന്‍ സമയ പ്രചാരകനായിരുന്ന സുധീഷ് മിന്നി തുറന്ന് പറഞ്ഞത് ശ്രദ്ധിക്കണം. ആര്‍ എസ് എസ് ക്യാമ്പുകളെ കുറിച്ച്, അവരുടെ പഠന രീതിയെ കുറിച്ച് ഒരു പ്രമുഖ ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞത് ശ്രദ്ധിച്ചാല്‍ മനസിലാകും. 'നോക്കൂ മലപ്പുറം ഒരു പ്രത്യേക പ്രദേശമായി അവര്‍ കാണുന്നു പിന്നീട് അതൊരു രാജ്യമാക്കി അവര്‍ അവകാശപ്പെടും. ജമ്മുകാശ്മീര്‍ അവര്‍ സംഘര്‍ഷം ഉണ്ടാക്കുന്നു. പാക്കിസ്ഥാന്‍ അവര്‍ മുമ്പേ കൊണ്ടുപോയി. നാഗാലാന്റ് ക്രിസ്ത്യാനികള്‍ കൈകലാക്കാന്‍ ശ്രമിക്കുന്നു. അവര്‍ അമ്മയെ വെട്ടിമുറിക്കാന്‍ ശ്രമിക്കുകയാണ്. ഭാരതം അമ്മയാണ്. ആ അമ്മയെയാണ് അവര്‍ വെട്ടിമുറിക്കാന്‍ ശ്രമിക്കുന്നത്! ആര്‍ എസ് എസ് ശിബിരങ്ങളില്‍ നിന്ന് ഇത്തരത്തിലുള്ള മസ്തിഷ്‌ക പ്രക്ഷാളനങ്ങള്‍ കേട്ട് തിരികെ ഇറങ്ങുന്ന ഞങ്ങളില്‍ മുസ്ലീം - ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ കടുത്ത ശത്രുക്കള്‍ ആയിട്ടുണ്ടാകും.' സുധീഷ് മറ്റൊരു പ്രസംഗത്തില്‍ പറയുന്നു. ' ഇന്ത്യയുടെ ഭൂപടം വെച്ചാണ് ക്ലാസ് എടുക്കുക. ഇരുട്ട് നിറഞ്ഞ ഒരു മുറിയില്‍ വെച്ച്. അഖണ്ട ഭാരതത്തിന്റെ ഭൂപടമായിരിക്കും പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും ശ്രീലങ്കയും ഒക്കെയുള്ളത്. ഓരോ ഇടത്തായി ചെറിയ തിരി കത്തിച്ചു വെക്കും. അഫ്ഗാനില്‍ കത്തിച്ചു വെച്ച തിരി നോക്കി പറയും അതാ അവര്‍ ഗാന്ധാരം കൊണ്ടുപോയി. ശ്രീലങ്കയില്‍ കത്തിച്ചുവെച്ചു പറയും അതാ അവര്‍ അമ്മയുടെ പാദസ്വരം കൊണ്ടുപോയി. ശ്രീലങ്കയെ കുറിച്ച് പറയുമ്പോള്‍ ഒരു സംസ്‌കൃത ശ്ലോകം ചൊല്ലിയാണ് അവതരിപ്പിക്കുക. സൂചി വീണാല്‍ പോലും കേള്‍ക്കാന്‍ സാധിക്കുന്ന നിശബ്ദതയില്‍ ക്ലാസ് തുടരുമ്പോള്‍ കേള്‍ക്കുന്ന ഞങ്ങള്‍ ഏതോ മായിക വലയത്തില്‍ പെട്ടിട്ടുണ്ടാകും. ക്ലാസ് അവസാനിച്ച് പുറത്തിറങ്ങുന്ന ഓരോ സംഘപരിവാര്‍ പ്രവര്‍ത്തകനും മുസ്ലീമിനെയും കൃസ്ത്യാനിയെയും മറ്റേത് മതസ്ഥരെയും അമ്മയെ വെട്ടിമുറിക്കുന്നവരായി മാത്രമേ കാണാന്‍ സാധിക്കുകയുള്ളു. ഇത്തരം ഒരു രീതിയിലാണ് ആര്‍എസ്എസ് പ്രവര്‍ത്തകരെ എന്തും ചെയ്യാന്‍ സജ്ജരാക്കുന്നത്.' സുരേഷ് മിന്നി പറഞ്ഞത് വിജയന്റെ കാര്യവുമായി കൂട്ടിവായിക്കുമ്പോള്‍ അയാളുടെ മനോരോഗം ആര്‍ എസ് എസ് ഉണ്ടാക്കിയ ഒന്നാണ് എന്ന് കരുതേണ്ടി വരും. ഹൈന്ദവ ഫാസിസം മതഭ്രാന്തന്‍മാരാക്കിയ നിരവധി വിജയന്‍മാര്‍ ഈ നാടിന്റെ വിവിധ ഭാഗങ്ങളില്‍ കൊലക്കത്തിയുമായി പതിയിരിപ്പുണ്ട്. അവരിലെ മാനസീകാസ്വാസ്ഥ്യത്തിന്റെ മറ്റൊരു പേരാണ് മതഭ്രാന്ത്. കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിനുള്ള ആര്‍ എസ് എസ് കേളികൊട്ടാണ് കാസര്‍ഗോഡെ കുഞ്ഞിന്റെ കൊലപാതകം.

മതനിരപേക്ഷ സമൂഹത്തിന്റെയാകെ ജാഗ്രതയുള്ള ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ മലയാളി സമൂഹം വലിയ വില നല്‍കേണ്ടിവരും. സങ്കുചിതമായ രാഷ്ട്രീയ താല്‍പ്പര്യത്തിനപ്പുറം ഉയര്‍ന്ന തലത്തില്‍ ഈ വിഷയത്തെ കാണേണ്ടതുണ്ട്. വിലയിരുത്തേണ്ടതുണ്ട്. കൊലപാതകം ചെയ്ത വിജയന്‍ താമസിക്കുന്ന പഞ്ചായത്തില്‍ മുസ്ലീംലീഗും കോണ്‍ഗ്രസും ബി ജെ പി യും സഖ്യകക്ഷിയായാണ് ഭരണം നടത്തുന്നത്. അത് മതനിരപേക്ഷ ശക്തികളെ ഇരുത്തി ചിന്തിപ്പിക്കുന്ന കാര്യമാണ്. ഇടതുപക്ഷത്തിന്, വിശേഷിച്ച് സി പി ഐ എമ്മിന് ഭാരിച്ച ഉത്തരവാദിത്വമാണ് വന്ന് ചേരുന്നത്. കോണ്‍്ഗ്രസ് കേവലം ഭരണവിലാസ പാര്‍ട്ടിയായതുകൊണ്ട്, അവര്‍ മതനിരപേക്ഷതയ്ക്ക് വേണ്ടി എന്ത് ചെയ്യുമെന്നുള്ള ചോദ്യം അസ്ഥാനത്താണ്. അതേ സമയം ഫഹദിന്റെ കൊലപാതകത്തെ മുതലെടുക്കാന്‍ വേണ്ടി ഇസ്ലാമിക വര്‍ഗീയ ശക്തികള്‍ ഒരുക്കം കൂട്ടുന്നുണ്ട്. അവര്‍ ആയുധവുമായി ഇറങ്ങുന്നതും കാത്തിരിക്കയാണ് ശശികലയുടെയും വിജയന്റെയും വര്‍ഗീയ ഫാസിസ്റ്റ് സംഘപരിവാരം. അതിനെല്ലാമപ്പുറത്ത് അത്തരം എല്ലാ ശക്തികളുമായും കൈകോര്‍ത്ത് താല്‍കാലിക നേട്ടത്തിനായി നിലകൊള്ളുന്ന ഒരു രാഷ്ട്രീയ മുന്നണിയും കേരളത്തില്‍ നിലവിലുണ്ട്. അരുവിക്കരയില്‍ നാമത് കണ്ടതാണ്. ഇസ്ലാമിക തീവ്രവാദികളും മുസ്ലീംലീഗും വിജയനെ, അയാളുടെ ചെയ്തികളെ ശക്തമായി അപലപിക്കുമ്പോള്‍ തന്നെ വിജയന്റെ മനോരോഗമെന്നതില്‍ ഊന്നി, അയാളൈ മനോരോഗിയാക്കി മാറ്റിയ ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ സംരക്ഷകരായി നിലകൊള്ളാന്‍ മത്സരിക്കുകയാണ്.

അത്യന്തം അപകടകരമായ ഒരു സ്ഥിതിവിശേഷമാണിത്. കേരളത്തിന്റെ പ്രബുദ്ധതയും മതനിരപേക്ഷ ഭൂമികയെന്ന ഖ്യാതിയും നിലനിര്‍ത്താന്‍ കേരളത്തിലെ കമ്യുണിസ്റ്റ് പ്രസ്ഥാങ്ങള്‍ക്ക് ബാധ്യതയുണ്ട്. ഇടതുപക്ഷത്തിന് ഉത്തരവാദിത്തമുണ്ട്. അതിനായുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കേണ്ടതുണ്ട്.

 

10-Jul-2015