ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ എൽ.ഡി.എഫ് സ്ഥാപിച്ച ബോർഡുകളും പോസ്റ്ററുകളും കൊടിമരങ്ങളും നീക്കം ചെയ്യണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്. പൊതുസ്ഥലങ്ങളിലെ എല്ലാ പ്രചാരണ സാമഗ്രികളും മേയ് 10നകം നീക്കം ചെയ്യണം.

തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി എൽഡിഎഫ് പ്രവർത്തകർ സംസ്ഥാനത്തുടനീളം നിരവധി ബോർഡുകളും പോസ്റ്ററുകളും കൊടിതോരണങ്ങളും ഹോർഡിംഗുകളും സ്ഥാപിച്ചിട്ടുണ്ട്.വോട്ടെടുപ്പ് കഴിഞ്ഞാൽ ഇവ നീക്കം ചെയ്യണം. പ്രചാരണ സാമഗ്രികൾ നീക്കം ചെയ്യാൻ പാർട്ടി നേതാക്കളും പ്രവർത്തകരും നേതൃത്വം നൽകണമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.

പാർലമെന്‍റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാപിച്ച ഫ്ലക്സ് ബോർഡുകളും പോസ്റ്ററുകളും കൊടിതോരണങ്ങളും അതാത് മുന്നണികള്‍ തന്നെ ഉടൻ നീക്കം ചെയ്ത് സഹകരിക്കണമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് കഴിഞ്ഞ ദിവസം അഭ്യർഥിച്ചിരുന്നു.സ്ഥാനാർഥികളും രാഷ്ട്രീയ പാർട്ടി നേതാക്കളും തന്നെ ഈ പ്രവർത്തനങ്ങള്‍ക്ക് നേതൃത്വം നൽകിയാൽ അതൊരു നല്ല മാതൃകയായിരിക്കും.

ഉടനടി എല്ലാ ബോർഡുകളും കൊടിതോരണങ്ങളും നീക്കം ചെയ്യാൻ ആവശ്യമായ നിർദേശം പ്രവർത്തകർക്ക് നൽകണം.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി ധർമ്മടം മണ്ഡലത്തിൽ സൃഷ്ടിച്ച മാതൃക, ഈ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥികള്‍ക്കും ചെയ്യാവുന്നതാണ്.

തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഈ ബോർഡുകളെല്ലാം ഉപയോഗശൂന്യമായി മാറിയിരിക്കുകയാണ്. നാടിനെ മാലിന്യമുക്തമായി സൂക്ഷിക്കാനുള്ള ഇടപെടലുകളുടെ നേതൃത്വമായി രാഷ്ട്രീയ പാർട്ടികളും സ്ഥാനാർഥികളും മാറണമെന്നുംഅദ്ദേഹം ആവശ്യപ്പെട്ടു.