മാസപ്പടി കേസില്‍ അന്വേഷണമില്ല. മാത്യു കുഴല്‍നാടന്‍ എംഎല്‍എ നല്‍കിയ ഹര്‍ജി തള്ളി. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ഹര്‍ജി തള്ളിയത്. മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണയ്ക്കുമെതിരായ മാസപ്പടി ഹര്‍ജിയില്‍ വിജിലന്‍സ് കോടതി നേരിട്ട് അന്വേഷണം നടത്തണമെന്നായിരുന്നു മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ ഹര്‍ജി.

സിഎംആര്‍എലിന് മുഖ്യമന്ത്രി നല്‍കിയ വഴിവിട്ട സഹായമാണ് മകള്‍ വീണാ വിജയന് സിഎംആര്‍എലില്‍ നിന്ന് മാസപ്പടി ലഭിക്കാന്‍ കാരണമെന്നാണ് ഹര്‍ജിയിലെ മാത്യു കുഴല്‍നാടന്റെ ആരോപണം. വിജിലന്‍സിനെ സമീപിച്ചെങ്കിലും അന്വേഷിക്കാന്‍ തയാറായില്ലെന്നും കോടതി ഇടപെട്ട് അന്വേഷണത്തിന് ഉത്തരവിടണം എന്നുമായിരുന്നു ആദ്യ ആവശ്യം.

കോടതി ഇതില്‍ വിധി പറയാനിരിക്കെയാണു മാത്യു നിലപാടു മാറ്റിയത്. തെളിവു കൈമാറാമെന്നും കോടതി തന്നെ കേസ് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. കോടതി വേണോ വിജിലന്‍സ് വേണോയെന്നു ഹര്‍ജിക്കാരന്‍ ആദ്യം തീരുമാനിക്കണമെന്നു കോടതി നിര്‍ദേശിച്ചു. കോടതി മതിയെന്നു മാത്യുവിന്റെ അഭിഭാഷകന്‍ അറിയിച്ചു. തുടര്‍ന്നു കേസ് വിധി പറയാന്‍ മാറ്റുകയായിരുന്നു.