സംസ്ഥാനത്ത് ലോഡ് ഷെഡ്‌ഡിങ് വേണ്ടി വരില്ലെന്ന് കെഎസ്ഇബി. വൈദ്യുതി ‌മന്ത്രി കെ കൃഷ്ണൻ കുട്ടിയുടെ നേതൃത്വതിൽ ഇന്ന് ചേർന്ന അവലോകന യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. മേഖല നിയന്ത്രണം ഫലം കണ്ടതായാണ് കെഎസ്ഇബി വിലയിരുത്തൽ.

വൈദ്യുതി പ്രതിസന്ധി നിയന്ത്രണ വിധേയമാണെന്നും വളരെ കുറച്ച് സ്ഥലങ്ങളിൽ മാത്രം നിയന്ത്രണം തുടർന്നേക്കുമെന്നും കെഎസ്ഇബി വ്യക്തമാക്കി. കെഎസ്ഇബി ചെയര്‍മാന്‍ മുതല്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ വരെയുള്ള ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.

പ്രാദേശിക വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയ ശേഷം മന്ത്രിയുടെ നേതൃത്വത്തില്‍ ചേരുന്ന ആദ്യ അവലോകന യോഗമായിരുന്നു ഇന്നത്തേത്.

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹാരത്തിന് തുടര്‍ ചര്‍ച്ചകള്‍ക്കായി ഹൈപവര്‍ കമ്മിറ്റി രൂപീകരിച്ചിരുന്നു. ചീഫ് സെക്രട്ടറി അധ്യക്ഷനായ ഹൈപവര്‍ കമ്മിറ്റിയാണ് രൂപീകരിച്ചത്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ വൈദ്യുതി ലഭ്യമാക്കാനുള്ള വഴികള്‍ സമിതിയുടെ ആലോചനയിലുണ്ട്. കുറഞ്ഞ തുകയ്ക്ക് വൈദ്യുതി ലഭ്യമാക്കാന്‍ കമ്പനികളുമായി ചര്‍ച്ച നടത്താനും തീരുമാനമുണ്ട്.