കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം (എസ്ഐആർ) നടപ്പാക്കാനുള്ള കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ തീരുമാനത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. എസ്ഐആർ നടപ്പാക്കാനുള്ള പ്രഖ്യാപനം ജനാധിപത്യ പ്രക്രിയയോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു. ബിഹാർ എസ്ഐആറിൻ്റെ ഭരണഘടനാപരമായ സാധുത സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെത്തന്നെ, ഇതേ പ്രക്രിയ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുന്നത് നിഷ്‌കളങ്കമായി കാണാൻ കഴിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കൂടാതെ കേരളത്തിൽ തദ്ദേശ തിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ പ്രത്യേക തീവ്ര പുനഃപരിശോധന അസാധ്യമാണെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചിട്ടും എസ്ഐആർ നടപ്പാക്കാനുള്ള നിർബന്ധം തിരഞ്ഞെടുപ്പ് കമ്മീഷനെ സംശയത്തിൻ്റെ നിഴലിലാക്കുന്നു എന്നും അദ്ദേഹം പ്രസ്താവനയിൽ ആരോപിച്ചു.

ബിഹാറിൽ 65 ലക്ഷം പേരെ വോട്ടർ പട്ടികയിൽ നിന്ന് നീക്കിയത് ഭരണഘടനയുടെ അനുച്ഛേദം 326 പൗരന്മാർക്ക് ഉറപ്പുനൽകുന്ന സാർവത്രിക വോട്ടവകാശത്തിൻ്റെ പൂർണമായ ലംഘനമാണ് എന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ‘വോട്ടിംഗിനെപ്പോലെ മറ്റൊന്നുമില്ല, ഞാൻ ഉറപ്പായും വോട്ട് ചെയ്യും’ എന്ന 2024-ലെ വോട്ടർ ദിന സന്ദേശം പ്രചരിപ്പിച്ചവർ തന്നെയാണ് ഇത്തരത്തിൽ വോട്ടവകാശം നിഷേധിക്കുന്നത്.

പൗരൻ്റെ മൗലികാവകാശമായ സമ്മതിദാനം രാഷ്ട്രീയ താൽപര്യത്തിന് അനുസരിച്ച് എടുത്തുമാറ്റാൻ പറ്റുന്നതല്ല. എസ്ഐആർ പ്രക്രിയ ദേശീയ പൗരത്വ രജിസ്റ്ററിൻ്റെ (എൻആർസി) വളഞ്ഞ വഴിയിലൂടെയുള്ള നടപ്പാക്കലാണ് ഉദ്ദേശിക്കുന്നത് എന്ന ആശങ്ക കൂടുതൽ ശക്തമാവുകയാണ്. തങ്ങൾക്ക് അനുയോജ്യമായ രീതിയിൽ വോട്ടർപട്ടിക പുതുക്കാനുള്ള നീക്കമാണ് എസ്ഐആറിലൂടെ കേന്ദ്ര ഭരണാധികാരികൾ നടത്തുന്നത് എന്ന വിമർശനം നിഷേധിക്കപ്പെട്ടിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

ബിഹാർ എസ്ഐആറിൻ്റെ ഭരണഘടനാ സാധുത സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെ ഈ പ്രക്രിയ മറ്റു സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത് ജനവിധി അട്ടിമറിക്കാനാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുന്നു. തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ വിശ്വാസ്യതയെ ബാധിക്കുന്ന ഇത്തരം തീരുമാനങ്ങളിൽ നിന്ന് കമ്മീഷൻ പിന്തിരിയണം. കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ കളിപ്പാവയായി തിരഞ്ഞെടുപ്പ് കമ്മീഷൻ പോലുള്ള സ്ഥാപനങ്ങളെ അനുവദിച്ചു കൂടാ എന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.