സുരേഷ് ഗോപിയുടെ വിവാദമായ ‘മറ്റേ മോനെ’ പ്രയോഗത്തിൽ വിശദീകരണവുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. അദ്ദേഹം ‘പൊന്നു മോനെ’ എന്നാണ് വിളിച്ചതെന്നാണ് താൻ മനസ്സിലാക്കുന്നതെന്ന് ശോഭ പറഞ്ഞു.

സുരേഷ് ഗോപിയുടെ പ്രസംഗം നേരിട്ട് കേട്ടിട്ടില്ലെന്നും എന്നാൽ രാഷ്ട്രീയക്കാരെപ്പോലെ വാക്കുകളിൽ കൃത്യത പാലിക്കാൻ അദ്ദേഹത്തിന് സാധിക്കുമോ എന്ന് മറ്റുള്ളവരാണ് വിലയിരുത്തേണ്ടതെന്നും അവർ കൂട്ടിചേർത്തു. എത്രയോ പാവങ്ങളെ സഹായിക്കുന്ന വ്യക്തിയാണ് അദ്ദേഹമെന്നും പ്രവർത്തനത്തിലാണ് കാര്യമെന്നും ശോഭ മാധ്യമങ്ങളോട് പറഞ്ഞു.

എയിംസ് വിഷയത്തിലും ശോഭ നിലപാട് വ്യക്തമാക്കി. ഉചിതമായ സമയത്ത് കേരളത്തിൽ എയിംസ് വരുമെന്നും കേന്ദ്രസർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കുമെന്നും അവർ പറഞ്ഞു. കേരളം നിർദ്ദേശിച്ച സ്ഥലങ്ങൾ മാത്രമല്ല കേന്ദ്രത്തിന്റെ പരിഗണനയിലുള്ളതെന്നും അവർ വെളിപ്പെടുത്തി.