ജമാഅത്തെ ഇസ്ലാമിയുമായി യുഡിഎഫ് പുലർത്തുന്ന ബന്ധം കേരളത്തിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ മുന്നറിയിപ്പ് നൽകി. സമസ്ത പോലും ജമാഅത്തെ ഇസ്ലാമിയുടെ മതരാഷ്ട്രവാദത്തെ തള്ളിപ്പറയുമ്പോൾ വി.ഡി. സതീശൻ ആ സംഘടനയെ വെള്ളപൂശാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

യുഡിഎഫ് ഇത്തരമൊരു വർഗീയ ശക്തിയുമായി ചേർന്ന് അധികാരത്തിലെത്തിയാൽ കേരളത്തിന്റെ ജനാധിപത്യ സ്വഭാവം തന്നെ തകരുമെന്നും വിഷം ചീറ്റുന്ന വർഗീയതയെ പ്രതിരോധിക്കാൻ ഇടതുപക്ഷത്തിന് മാത്രമേ കഴിയൂ എന്നും അദ്ദേഹം ബാലുശ്ശേരിയിൽ പറഞ്ഞു.

ഒരുകാലത്ത് കേരളത്തിൽ നിലനിന്നിരുന്ന കോലീബി (കോൺഗ്രസ്-ലീഗ്-ബിജെപി) സഖ്യത്തോടൊപ്പം ഇന്ന് ജമാഅത്തെ ഇസ്ലാമിയെ കൂടി ചേർക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് എം.വി. ഗോവിന്ദൻ മാസ്റ്റർ ആരോപിച്ചു. യുഡിഎഫ് സൃഷ്ടിക്കുന്ന ഈ വർഗീയ രാഷ്ട്രീയത്തെ ജനങ്ങൾ തിരിച്ചറിഞ്ഞ് ചെറുക്കണമെന്നും അല്ലാത്തപക്ഷം കേരളത്തിന്റെ നിലനിൽപ്പ് തന്നെ അപകടത്തിലാകുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. വികസന മുന്നേറ്റ ജാഥയ്ക്ക് ലഭിക്കുന്ന വൻ ജനപങ്കാളിത്തം ജനങ്ങളുടെ ഈ തിരിച്ചറിവിന്റെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എൽഡിഎഫ് മുൻപ് ജമാഅത്തെ ഇസ്ലാമിയുമായി സഹകരിച്ചിരുന്നു എന്ന പ്രചാരണം കോൺഗ്രസിന്റെയും ചില മാധ്യമങ്ങളുടെയും സൃഷ്ടിയാണെന്ന് അദ്ദേഹം വ്യക്തമാക്കി. അത്തരമൊരു സഖ്യം ഒരിക്കലും ഉണ്ടായിട്ടില്ലെന്നും ഇനി ഉണ്ടാകില്ലെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. എൽഡിഎഫിന്റെ ജാഥയിൽ ആളെക്കൂട്ടാൻ ഇതര സംസ്ഥാന തൊഴിലാളികളെ ഇറക്കുമതി ചെയ്തു എന്ന രീതിയിലുള്ള കള്ളപ്രചാരണങ്ങൾ സത്യം തിരിച്ചറിയാൻ കഴിയാത്ത മാധ്യമങ്ങളുടെ പാപ്പരത്തമാണെന്നും അദ്ദേഹം വിമർശിച്ചു.

കേരളത്തിൽ ഒരു കാരണവശാലും എൻആർപി നടപ്പിലാക്കില്ലെന്ന് ആവർത്തിച്ച ഗോവിന്ദൻ മാസ്റ്റർ , കഴിഞ്ഞ 10 വർഷത്തെ എൽഡിഎഫ് ഭരണത്തിന് കീഴിൽ വിപ്ലവാത്മകമായ വികസന മുന്നേറ്റമാണ് ഉണ്ടായതെന്നും അവകാശപ്പെട്ടു. വികസനത്തെക്കുറിച്ച് ഒന്നും പറയാനില്ലാത്തതിനാലാണ് യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ വികസനം ഒരു അജണ്ടയാക്കാത്തത്. ഓരോ സ്വീകരണ കേന്ദ്രങ്ങളിലും പ്രതീക്ഷിച്ചതിലും വലിയ ജനപിന്തുണയാണ് വികസന മുന്നേറ്റ ജാഥയ്ക്ക് ലഭിക്കുന്നതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.