ഉത്തര കൊറിയൻ ഭരണാധിക്കാരി കിം ജോങ് ഉൻ മകൾ കിം ജൂ ആയ്‌യെ പിൻഗാമിയായി പ്രഖ്യാപിച്ചെന്ന് റിപ്പോർട്ട്. ദക്ഷിണ കൊറിയയുടെ ദേശീയ രഹസ്യാന്വേഷണ സംഘടനയായ നാഷണൽ ഇൻ്റലിജൻസ് സർവീസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഔദ്യോഗിക പരിപാടികളിൽ പിതാവിനൊപ്പം സജീവ സാന്നിധ്യമായി മകൾ കിം ജൂ ആയ് ഉണ്ടായിരുന്നു.ഇതിൻ്റെ പശ്ചാത്തലത്തിലാണ് അഭ്യൂഹങ്ങൾ ഉയർന്നിരിക്കുന്നത്. പിൻഗാമിയാകുന്നതിന് മുന്നോടിയായുള്ള പരിശീലനഘട്ടത്തിലാണ് കിം ജൂ ആയ് എന്നാണ് റിപ്പോർട്ട്.

 കൊറിയൻ പീപ്പിൾസ് ആർമിയുടെ വാർഷികാഘോഷം, കുംസുസാൻ പാലസ് സന്ദർശനം തുടങ്ങിയ പ്രധാന വേദികകളിൽ കിം ജോങ് ഉന്നിനൊപ്പം മകൾ കിം ജൂ ആയ്‌യും പങ്കെടുത്തിരുന്നു. 2022 നവംബറിലാണ് കിം ജോ ആയ് ആദ്യമായി പൊതുവേദിയിൽ എത്തിയത്. ദീർഘദൂര മിസൈൽ പരിക്ഷണ വേദിയിലായിരുന്നു കിം ജോ ആയ് പ്രത്യക്ഷപ്പെട്ടത്.
 
അതിനുശേഷം ആയുധ വിക്ഷേപണങ്ങൾ, സൈനിക പരേഡുകൾ, ഫാക്ടറി സന്ദർശനങ്ങൾ തുടങ്ങിയ പരിപാടികളിൽ കിം ജോ ആയ് സാന്നിധ്യം അറിയിച്ചുരുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ ബീജിങിൽ നടന്ന ചൈനീസ് ഉച്ചകോടിയിലും കിം ജോ ആയ് പങ്കെടുത്തിരുന്നു.

സാധാരണ കുട്ടികൾക്ക് അനുവദനീയമല്ലാത്ത നീളമുള്ള മുടിയും വിലകൂടിയ ഡിസൈനർ വസ്ത്രങ്ങളും ധരിച്ചാണ് കിം ജൂ ആയ് പൊതുപരിപാടിയിൽ പങ്കെടുക്കുന്നത്. ഭരണകൂടത്തിലെ രണ്ടാമത്തെ ഉയർന്ന നേതാവിനെപ്പോലെയാണ് അവർക്ക് ഔദ്യോഗിക പരിപാടികളിൽ പരിഗണന ലഭിക്കുന്നത്.