പ്രശസ്ത പിന്നണി ഗായിക Asha Bhosleയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ . ഇന്ത്യൻ സംഗീതത്തെ ലോകത്തിന്റെ ഉന്നതിയിൽ എത്തിച്ച അതുല്യ കലാകാരിയായിരുന്നു ആശാ ഭോസ്ലെയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ലോകത്ത് ഏറ്റവും കൂടുതൽ ഗാനങ്ങൾ റെക്കോർഡ് ചെയ്ത ഗായിക എന്ന അപൂർവ്വ ബഹുമതിയുടെ ഉടമയായ അവർ ആഗോള സംഗീതരംഗത്ത് അസാമാന്യ പ്രതിഭയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എട്ട് പതിറ്റാണ്ടിലധികമായി 20-ലേറെ ഭാഷകളിൽ പാടിയ ആശാ ഭോസ്ലെയുടെ സ്വരശുദ്ധിയും ഉച്ചാരണസൗന്ദര്യവും ആലാപനത്തിലെ തെളിമയും എന്നും ശ്രോതാക്കളുടെ മനസിൽ നിലനിൽക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഭജൻ പാടുന്ന അതേ അർപ്പണബോധത്തോടെ പോപ്പ്, ഖവ്വാലി, നാടോടി സംഗീതം തുടങ്ങി വിവിധ ശൈലികളിൽ അവർ കഴിവ് തെളിയിച്ചതായും, ഒരു ഘട്ടത്തിൽ ഇന്ത്യൻ യുവതലമുറയെ സംഗീതത്തിലൂടെ ആകർഷിക്കാൻ അവർക്കായതായും അദ്ദേഹം ഓർമ്മിപ്പിച്ചു.
ജീവിതത്തിലെ വെല്ലുവിളികളെ അതിജീവിച്ചും വ്യക്തിജീവിതത്തിലെ പ്രതിസന്ധികളെ മറികടന്നുമാണ് ആശാ ഭോസ്ലെ സംഗീത ലോകത്ത് സ്വന്തം സ്ഥാനം ഉറപ്പിച്ചത്. ഇന്ത്യയിലെ പ്രമുഖ സംഗീതജ്ഞരോടൊപ്പം പ്രവർത്തിക്കാൻ അവസരം ലഭിച്ച അവർ, മലയാളത്തിൽ ഒരേയൊരു ഗാനമേ പാടിയിട്ടുള്ളുവെങ്കിലും അന്യഭാഷാ ഗാനങ്ങളിലൂടെ മലയാളികളുടെ ഹൃദയങ്ങളിൽ ഇടം നേടിയ കലാകാരിയാണെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.
