തിരഞ്ഞെടുപ്പ് ഫലം വരുന്നതിനുമുന്‍പേ കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനത്തിനായി കൂട്ടയടിയാണ് നടക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ഇപ്പോള്‍ ഇതാണ് അവസ്ഥയെങ്കില്‍ ഫലം വന്നശേഷം ഇത് ‘മാരത്തോണ്‍ അടി’യായി മാറുമെന്ന് വി ശിവന്‍കുട്ടി പരിഹസിച്ചു.

ഓരോ നേതാക്കളും സ്വന്തം ഇഷ്ടപ്രകാരം ഡല്‍ഹിക്ക് വണ്ടികയറുകയാണെന്നും ശേഷം ഹൈക്കമാന്‍ഡിനെ കാണാന്‍ പോയെന്ന് അവകാശപ്പെടും. കോണ്‍ഗ്രസ് അധ്യക്ഷനെയോ സോണിയ ഗാന്ധിയെയോ കാണാന്‍പോലും ഇവര്‍ക്ക് സാധിക്കുന്നില്ലെന്നും വി ശിവന്‍കുട്ടി പരിഹസിച്ചു.

വന്‍ തുക ചെലവഴിച്ച് ഡല്‍ഹിയില്‍ പോയി കേരള ഹൗസില്‍ കിടന്ന് കൂര്‍ക്കം വലിച്ചുറങ്ങുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍ ചെയ്യുന്നതെന്നും സിപിഎം നേതാവ് പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളുടെ മുഖ്യമന്ത്രി ചര്‍ച്ചകളില്‍ കടുത്ത പരിഹാസമാണ് വി ശിവന്‍കുട്ടി ഉയര്‍ത്തിയത്.

വയനാട് ടൗണ്‍ഷിപ്പിലെ വീടുകളില്‍ വിള്ളല്‍ കണ്ടെത്തിയെന്ന വാര്‍ത്തകള്‍ പച്ചക്കള്ളമാണെന്നും ഇത്തരം പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ശിവന്‍കുട്ടി വ്യക്തമാക്കി. ഗുണനിലവാരം നൂറ് ശതമാനം ഉറപ്പാക്കാതെ ഒരു വീട് പോലും ദുരന്തബാധിതര്‍ക്ക് നല്‍കില്ലെന്നും മന്ത്രി പറഞ്ഞു. ഒരു വീട് പോലും നിര്‍മ്മിച്ചു നല്‍കാതെ സര്‍ക്കാര്‍ നിര്‍മ്മിച്ച വീടുകളിലെ ചോര്‍ച്ച നോക്കാന്‍ പോകുന്ന കോണ്‍ഗ്രസുകാര്‍ക്ക് നാണമില്ലേ എന്ന് മന്ത്രി ചോദിച്ചു.