കോൺഗ്രസ് സ്ത്രീവിരുദ്ധ പാർട്ടിയാണെന്ന് ശശി തരൂർ എംപി സമ്മതിച്ചെന്ന കേന്ദ്രമന്ത്രി കിരൺ റിജിജുവിന്റെ അവകാശവാദം തള്ളി തരൂർ രംഗത്ത്.താൻ ഒരിക്കലും അത്തരമൊരു കാര്യം പറഞ്ഞിട്ടില്ലെന്നും പാർലമെന്റിൽ നടന്ന സംഭാഷണത്തെ റിജിജു തെറ്റായി വ്യാഖ്യാനിച്ചതാണെന്നും തരൂർ എക്സിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.
പാർലമെന്റിൽ നടന്ന ഒരു സംഭാഷണത്തിൽ കോൺഗ്രസ് പാർട്ടി സ്ത്രീവിരുദ്ധമാണെന്ന് ശശി തരൂർ സമ്മതിച്ചെന്നാണ് റിജിജു അവകാശപ്പെട്ടത്. തരൂർ വ്യക്തിപരമായി സ്ത്രീവിരുദ്ധനല്ലെന്നും (ഒരുപക്ഷേ സ്ത്രീകൾക്കിടയിൽ അദ്ദേഹം വളരെ ജനപ്രിയനായതുകൊണ്ടാകാം ഇതെന്നും) എന്നാൽ, അദ്ദേഹത്തിന്റെ പാർട്ടി സ്ത്രീവിരുദ്ധമാണെന്നും താൻ പറഞ്ഞപ്പോൾ തരൂർ അത് ഒരുതരത്തിൽ അംഗീകരിച്ചെന്നാണ് ഒരു അഭിമുഖത്തിനിടെ റിജിജു അവകാശപ്പെട്ടത്.
എന്നാൽ, റിജിജുവിന്റെ ഈ അവകാശവാദം തരൂർ പൂർണമായും തള്ളിക്കളഞ്ഞു. താൻ ഒരിക്കലും അത്തരമൊരു കാര്യം പറയുകയോ സൂചിപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പാർലമെന്റിൽ നടന്ന സംഭാഷണത്തെ റിജിജു തെറ്റായി വ്യാഖ്യാനിച്ചതാണെന്നും തന്റെ വാദങ്ങൾ തെളിയിക്കാൻ ആ ചിത്രത്തിൽ തന്നെ ഏഴ് സാക്ഷികളുണ്ടെന്നും തരൂർ എക്‌സിൽ കുറിച്ചു.
