ഇറാനുമായുള്ള യുദ്ധത്തിനായി യുഎസ് ഇതുവരെ ചെലവഴിച്ചത് 25 ബില്യൺ ഡോളർ (ഏകദേശം 2.08 ലക്ഷം കോടി രൂപ)യാണെന്ന് റിപ്പോർട്ട്. ബുധനാഴ്ച നടന്ന ഹൗസ് ആംഡ് സർവീസസ് കമ്മിറ്റിയിലാണ് മുതിർന്ന പെൻ്റഗൺ ഉദ്യോഗസ്ഥൻ യുദ്ധത്തിൻ്റെ ആദ്യ ഔദ്യോഗിക ചെലവ് കണക്കുകൾ പുറത്തുവിട്ടത്. നാസയുടെ ഈ വർഷത്തെ മുഴുവൻ ബജറ്റിന് തുല്യമാണ് ഈ തുക.

നവംബറിൽ നടക്കാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ, ട്രംപ് ഭരണകൂടത്തെ പ്രതിരോധത്തിലാക്കുന്നതാണ് പുതിയ കണക്കുകൾ. യുദ്ധത്തിൻ്റെ സാമ്പത്തിക ഭാരം ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്നുവെന്ന ആക്ഷേപം ഡെമോക്രാറ്റുകൾ ശക്തമാക്കിയിട്ടുണ്ട്.

ഫെബ്രുവരി 28-ന് ആരംഭിച്ച യുദ്ധത്തിൽ ഇതുവരെ 13 യുഎസ് സൈനികർ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ ഇരുരാജ്യങ്ങളും തമ്മിൽ ദുർബലമായ ഒരു വെടിനിർത്തൽ നിലനിൽക്കുന്നുണ്ടെങ്കിലും മൂന്ന് വിമാനവാഹിനിക്കപ്പലുകൾ ഉൾപ്പെടെ പതിനായിരക്കണക്കിന് സൈനികരെ യുഎസ് ഇപ്പോഴും മേഖലയിൽ നിലനിർത്തുന്നുണ്ട്.