കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശനെ കൊണ്ടുവരാനുള്ള നീക്കങ്ങൾ മുസ്ലിം ലീഗ് ശക്തമാക്കുന്നു. സതീശനായി ഉറച്ച നിലപാടാണ് ലീഗ് നേതൃത്വം സ്വീകരിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ഈ വിഷയത്തിൽ പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് ദേശീയ നേതാക്കളുമായി ലീഗ് ഇതിനകം ആശയവിനിമയം നടത്തിക്കഴിഞ്ഞു.

സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന കർശന നിലപാടിലാണ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.സമീപകാലത്തൊന്നും ഒരു രാഷ്ട്രീയ വിഷയത്തിൽ മുസ്ലിം ലീഗ് ഇത്രത്തോളം കടുപ്പമേറിയ നിലപാട് സ്വീകരിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. യുഡിഎഫിലെ രണ്ടാമത്തെ വലിയ കക്ഷിയായ ലീഗിന്റെ ഈ നീക്കം കോൺഗ്രസിനുള്ളിലും മുന്നണിയിലും വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

സതീശന്റെ നേതൃപാടവവും പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള പ്രവർത്തനവുമാണ് അദ്ദേഹത്തിന് വേണ്ടി വാദിക്കാൻ ലീഗിനെ പ്രേരിപ്പിക്കുന്നത്.അധികാര കൈമാറ്റ ചർച്ചകളിൽ ലീഗിന്റെ ഈ കടുംപിടുത്തം കോൺഗ്രസ് ഹൈക്കമാൻഡിനെ പ്രതിസന്ധിയിലാക്കിയേക്കാം. മറ്റ് മുതിർന്ന നേതാക്കളുടെ പേരുകൾ ഉയർന്നു കേൾക്കുമ്പോഴും സതീശന്റെ കാര്യത്തിൽ ലീഗ് ഉറച്ചുനിൽക്കുന്നത് മുന്നണി ബന്ധത്തിൽ പുതിയ സമവാക്യങ്ങൾക്ക് കാരണമായേക്കും.