ആരോഗ്യവകുപ്പ് ഡയറക്ടർ ഡോക്ടർ റീനയെ സ്ഥലം മാറ്റിയ സംഭവത്തിൽ സർക്കാർ നടപടി സ്റ്റേ ചെയ്ത് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ. ഡോക്ടർ റീന നൽകിയ ഹർജിയിലാണ് നടപടി. ആരോഗ്യവകുപ്പ്‌ ഡയറക്‌ടറെ മാറ്റിയത് വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. സർക്കാരിനോട്‌ ആലോചിക്കാതെ ഡയറക്‌ടർ തീരുമാനങ്ങളെടുത്തെന്നും സിസ്റ്റത്തിനോട്‌ സഹകരിക്കാത്തവരെയും തുരപ്പൻ പണിയെടുക്കുന്നവരെയും മാറ്റുമെന്നുമായിരുന്നു ആരോഗ്യമന്ത്രി കെ മുരളീധരൻ വിഷയത്തിൽ പ്രതികരിച്ചത്.

അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ നടപടി സ്റ്റേ ചെയ്തതോടെ ആരോ​ഗ്യവകുപ്പിനും വലിയ തിരിച്ചടിയാണ്.മാനദണ്ഡങ്ങൾക്ക്‌ വിരുദ്ധമായ സ്ഥലംമാറ്റത്തെ റീന എതിർത്തിരുന്നു. ഡയറക്‌ടറായ റീനയെ തടഞ്ഞുവച്ച്‌ ഉത്തരവിറക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. തുടർന്നാണ്‌ കാലാവധി അവസാനിച്ചെന്നും പകർച്ചവ്യാധി പടരുന്നതിനിടെ 15 ദിവസം അവധിയെടുത്തെന്നും ആരോപിച്ച്‌ പുറത്താക്കിയത്‌.

എന്നാൽ, രണ്ടര ദിവസത്തെ അവധിമാത്രം ആവശ്യപ്പെട്ട്‌ റീന അഡീഷണൽ ചീഫ്‌ സെക്രട്ടറിക്ക്‌ അയച്ച കത്ത്‌ പുറത്തുവന്നു. അതേസമയം കോടതിക്ക് നന്ദി പറഞ്ഞു ഡോക്ടർ റീന രംഗത്തെത്തി. നിയമവ്യവസ്ഥയ്ക്ക് നന്ദിയെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ ആയിരുന്ന ഡോക്ടർ റീന പറഞ്ഞു. ഇന്നത്തെ ദിവസം ഡോക്ടർ അസീനയ്ക്ക് സമർപ്പിക്കുന്നു എന്ന് ഡോക്ടർ റീനയുടെ വാട്സ്ആപ്പ് സ്റ്റാറ്റസ്. ഡിഎച്ച്എസിനെ മാറ്റിയ നടപടി അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തതിനാണ് നിയമവ്യവസ്ഥയ്ക്ക് അവർ നന്ദി അറിയിച്ചു.