മാസപ്പടി കേസില്‍ ഇഡിക്കെതിരെ ഗുരുതര ആരോപണവുമായി സിഎംആര്‍എല്‍ സിഎഫ്ഒ കെ എസ് സുരേഷ് കുമാര്‍. സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയുടെ വിരലടയാളം ഇഡി ബലം പ്രയോഗിച്ച് പതിപ്പിച്ചു. ഇതിന് താന്‍ സാക്ഷിയാണ്. സിഎംആര്‍എല്‍ - എക്‌സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നല്‍കിയ മൊഴി പിന്‍വലിക്കുകയാണെന്നും സുരേഷ് കുമാര്‍ വ്യക്തമാക്കി. ഇഡി ഡയറക്ടര്‍ക്ക് അയച്ച കത്തിലാണ് സുരേഷ് കുമാര്‍ ഇക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളത്.


രാഷ്ട്രീയ നേതാക്കളുടെ പേര് പറയാനും എക്‌സാലോജിക് കമ്പനിക്ക് സേവനം നല്‍കാതെ പണം നല്‍കി എന്ന് പറയാനും ഇഡി ഉദ്യോഗസ്ഥര്‍ തന്നെ നിര്‍ബന്ധിച്ചുവെന്നും സുരേഷ് കുമാര്‍ പറയുന്നു. ഇഡി മൊഴി രേഖപ്പെടുത്തിയത് സമ്മര്‍ദ്ദം ചെലുത്തിയും ഭീഷണിപ്പെടുത്തിയുമാണ്. കേസില്‍ തന്റെ മൊഴി പിന്‍വലിക്കുകയാണെന്നും സുരേഷ് കുമാര്‍ വ്യക്തമാക്കി. മൊഴിയെടുക്കാന്‍ ഉണ്ടായ സാഹചര്യവും പശ്ചാത്തലവും വിശദീകരിക്കുന്ന കുറിപ്പും സത്യവാങ്മൂലവും സഹിതമാണ് ഇഡിക്ക് കത്ത് നല്‍കിയിരിക്കുന്നത്.

2024 മെയ് 15 ന് രാവിലെ ഇഡി നല്‍കിയ സമന്‍സ് പ്രകാരം ചോദ്യം ചെയ്യലിനായി ഹാജരായി. എന്നാല്‍ ഉച്ചയ്ക്ക് ഒരു മണിയ്ക്കാണ് ചോദ്യം ചെയ്യല്‍ തുടങ്ങിയത്. പ്രമേഹം ഉള്‍പ്പെടെയുള്ള അസുഖബാധിതനായ തന്നെ വിശ്രമം പോലും അനുവദിക്കാതെ പിറ്റേന്ന് രാവിലെ വരെ തുടര്‍ച്ചയായി ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യങ്ങള്‍ക്ക് താന്‍ നല്‍കിയ മറുപടിയില്‍ ഇഡി ഉദ്യോഗസ്ഥര്‍ തൃപ്തരായിരുന്നില്ല. പിണറായി വിജയന്‍ അടക്കമുള്ള രാഷ്ട്രീയ നേതാക്കള്‍ക്ക് സിഎംആര്‍എല്‍ അനധികൃതമായി പണം കൈമാറിയെന്ന് പറയാന്‍ തന്നെ നിര്‍ബന്ധിക്കുകയായിരുന്നു

വിശ്രമം പോലും അനുവദിക്കാതെയുള്ള ചോദ്യം ചെയ്യലിനെത്തുടര്‍ന്ന്, ഒടുവില്‍ എങ്ങനെയെങ്കിലും വീട്ടില്‍ പോകണമെന്ന ആഗ്രഹത്താല്‍, അവര്‍ നല്‍കിയ കടലാസില്‍ ഒപ്പിട്ടു നല്‍കുകയായിരുന്നുവെന്നാണ് സുരേഷ് കുമാര്‍ പറഞ്ഞു. അവര്‍ ആഗ്രഹിക്കുന്ന തരത്തില്‍ മൊഴി നല്‍കണമെന്ന് ഭീഷണിപ്പെടുത്തി. മരുന്ന് കഴിക്കാന്‍ പോലും അനുവദിച്ചില്ലെന്നും, 24 മണിക്കൂറോളം തടവില്‍ വെച്ച് ചോദ്യം ചെയ്യുകയായിരുന്നുവെന്നും സുരേഷ് കുമാര്‍ കത്തില്‍ പറയുന്നു.