സർണ്ണക്കള്ളക്കടത്ത്‌ കേസിലെ പ്രതി സ്വപ്‌ന സുരേഷിനും തളിപ്പറമ്പ്‌ കടമ്പേരി സ്വദേശി കെ വിജേഷ്‌ എന്ന വിജേഷ്‌ പിളളക്കുമെതിരെ കേസെടുത്ത്‌ അന്വേഷണം നടത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ സിപിഐ എം തളിപ്പറമ്പ്‌ ഏരിയാ സെക്രട്ടറി കെ സന്തോഷ്‌ പൊലീസിൽ പരാതി നൽകി.

മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ എം സംസഥാന സെക്രട്ടറി എം വി ഗോവിന്ദനുമെതിരെ സ്വപ്‌ന സുരേഷ്‌ ഫേയ്‌സ്‌ ബുക്ക്‌ ലൈവിലൂടെ അപകീർത്തികരവും വസ്‌തുതാ വിരുദ്ധവുമായ ആരോപണം ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിലാണ്‌ പരാതി.

മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങൾക്കുമെതിരായ പരാതികൾ പിൻവലിക്കാൻ എം വി ഗോവിന്ദന്റെ ദൂതനായി വിജേഷ്‌ പിള്ള തന്നെ വന്ന്‌ കണ്ടുവെന്നും പ്രതിഫലമായി 30 കോടി വാഗ്‌ദാനം ചെയ്‌തുവെന്നുമാണ്‌ സ്വപ്‌ന ആരോപിച്ചത്‌. ഇതനുസരിച്ചില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും എം വി ഗോവിന്ദന്‌ വേണ്ടി വിജേഷ്‌ പിള്ള പറഞ്ഞുവെന്നും സ്വപ്‌ന ആരോപിച്ചിരുന്നു.

ഇത്തരം ആരോപണം ഉന്നയിച്ചത്‌ അത്യന്തം സംശയകരമാണ്‌. സത്യവിരുദ്ധവും കുടിലവുമായ ഈ ആരോപണത്തിന്‌ പിന്നിൽ ചില സമൂഹ വിരുദ്ധ ശക്തികളുടെ  വൻ ഗൂഢാലോചനയും സംശയിക്കേണ്ടിയിരിക്കുന്നു. ആയതിനാൽ ഇതിന്‌ പിന്നിൽ പ്രവർത്തിച്ചവരെ മുഴുവൻ കണ്ടെത്തി നിയമത്തിന്‌ മുന്നിൽ കൊണ്ടുവരണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.