ഇന്ത്യയുമായി സമാധാന ചര്‍ച്ചകള്‍ക്ക് തയ്യാറെന്ന് ഷഹ്ബാസ് ഷെരീഫ്

വെടിനിര്‍ത്തലിന് ആറ് നാളുകള്‍ക്കിപ്പുറം വെള്ളക്കൊടി വീശി പാകിസ്ഥാന്‍. ഇന്ത്യയുമായി സമാധാന ചര്‍ച്ചകളില്‍ ഏര്‍പ്പെടാന്‍ തയ്യാറാണെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് അറിയിച്ചു. രാജ്യത്തെ പഞ്ചാബ് പ്രവിശ്യയിലെ കംറ എയര്‍ ബേസ് സന്ദര്‍ശനത്തിനിടെ, ഇന്ത്യയുമായുള്ള സമീപകാല സൈനിക ഏറ്റുമുട്ടലില്‍ പങ്കെടുത്ത ഉദ്യോഗസ്ഥരുമായും സൈനികരുമായും സംസാരിക്കവേയാണ് ഷഹ്ബാസ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ത്യയുമായി സമാധാന ചര്‍ച്ചയ്ക്ക് തയ്യാറാണെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. സമാധാനത്തിനുള്ള വ്യവസ്ഥകളില്‍ കാശ്മീര്‍ വിഷയവും ഉള്‍പ്പെടുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. പഹല്‍ ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ നടത്തിയ ശക്തമായ തിരിച്ചടിക്കെതിരെ പിടിച്ചുനില്‍ക്കാന്‍ പാകിസ്ഥാന് സാധിച്ചില്ലെന്ന് ലോകരാജ്യങ്ങളും വിദഗ്ദരും അഭിപ്രായപ്പെട്ടിരുന്നു.

എന്നാല്‍ ഓപ്പറേഷന്‍ സിന്ദൂറിനെ തങ്ങള്‍ വലിയ രീതിയില്‍ പ്രതിരോധിച്ചു എന്നായിരുന്നു പാകിസ്ഥാന്റെ അവകാശവാദം. സമാധാന ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് അറിയിച്ച് പാകിസ്ഥാന്‍ അനുരഞ്ജന ശ്രമങ്ങള്‍ തുടങ്ങുമ്പോള്‍ ഈ അവകാശവാദം പൊളിയുകയാണ്.

16-May-2025