നവകേരളം യാഥാര്‍ത്ഥ്യമാവണമെങ്കില്‍ ഭേദ ചിന്തയില്ലാത്ത മനുഷ്യരുണ്ടാകണം: മുഖ്യമന്ത്രി
അഡ്മിൻ
നവകേരളം യാഥാര്‍ത്ഥ്യമാവണമെങ്കില്‍ ഭേദ ചിന്തയില്ലാത്ത മനുഷ്യരുണ്ടാകണമെന്നും ഇരുട്ടിന്റെ ശക്തികളെ തുറന്നുകാട്ടേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. നമ്മുടെ നാട്ടിൽ ഏത് തരത്തിലുള്ള ഇടപെടലാണ് ആവശ്യമെന്ന കാര്യമറിഞ്ഞ് കലാകാരന്മാർ അതിൽ ഊന്നി നിൽക്കണമെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു. സംസ്ഥാന സർക്കാരിൻ്റെ നാലാം വാർഷികാഘോഷ ചടങ്ങിൻ്റെ ഭാഗമായി, തൃശൂർ ലുലു കൺവെൻഷൻ സെന്ററിൽ കലാ-സാംസ്കാരിക മേഖലയിലെ വ്യക്തികളുമായി മുഖാമുഖം നടത്തുന്ന 'പരസ്പരം' എന്ന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നമ്മുടെ സമൂഹത്തെ പിന്നോട്ട് കൊണ്ടുപോകാൻ വല്ലാത്ത ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും എന്നാൽ വേണ്ട രീതിയിൽ ഇക്കാര്യം തിരിച്ചറിയാൻ നമുക്ക് ആവുന്നില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. "മതനിരപേക്ഷതയുടെ വിളനിലമായി കേരളം തുടരുകയാണ്. മാനവിക മൂല്യങ്ങൾക്ക് പ്രാധാന്യം കൊടുത്ത് ഒരു സമൂഹത്തെ വാർത്തെടുക്കാൻ നവോത്ഥാന കാലം മുതൽ കേരളത്തിൽ ശ്രമം നടന്നുവരുന്നുണ്ട്. അതിൽ ഏറ്റവും കൂടുതൽ പങ്കുവഹിച്ചവരാണ് കലാകാരന്മാരും സാഹിത്യകാരന്മാരും," മുഖ്യമന്ത്രി പറഞ്ഞു.
"കേരളീയ സമൂഹത്തിലെ വലതുപക്ഷ സ്വാധീനമുള്ളവരും ഇടതുപക്ഷ ചായ്‌വുള്ളവരാണന്ന് പണ്ടേ പറയാറുണ്ട്. നമ്മുടെ സമൂഹത്തെ പിന്നോട്ട് കൊണ്ടുപോകാൻ വല്ലാത്ത ശ്രമങ്ങൾ നടക്കുന്നുണ്ട്. എന്നാൽ വേണ്ട രീതിയിൽ ഇക്കാര്യം തിരിച്ചറിയാൻ നമുക്കാവുന്നില്ല. രണ്ട് ശക്തികൾ എല്ലാ കാലത്തും സമൂഹത്തിലുണ്ട്. മുന്നോട്ട് കൊണ്ടു പോവുന്നവരും, പിറകിലോട്ട് കൊണ്ടുപോവുന്നവരും.
രണ്ടാമത്തെ വിഭാഗത്തിലുള്ളര്‍ പലരീതിയിലുള്ള ഇടപെടല്‍ നടത്തുന്നു. അവരെ നാടിന് മനസിലാക്കി കൊടുക്കാൻ സാധിക്കണം. അതിന് നല്ല രീതിയില്‍ സാംസ്ക്കാരിക പ്രവര്‍ത്തകര്‍ക്ക് സാധിക്കും. ആപത്ഘട്ടത്തില്‍ സഹായിക്കാൻ വന്ന സഹോദരനെ, സഹോദരൻ എന്ന് വിളിച്ച സഹോദരിക്ക് നേരെ തിരിഞ്ഞ ആളുകളുള്ള നാടാണിത്," മുഖ്യമന്ത്രി പറഞ്ഞു.