കെ പി ശശികല നടത്തിയ അധിക്ഷേപ പരാമർശത്തിൽ പ്രതികരണവുമായി റാപ്പർ വേടൻ

കെ പി ശശികല തനിക്കെതിരെ നടത്തിയ അധിക്ഷേപ പരാമർശത്തിൽ പ്രതികരണവുമായി റാപ്പർ വേടൻ. റാപ്പ്‌ ചെയ്യുന്നത് എന്തിനാണ് എന്ന ചോദ്യം ജനാധിപത്യവിരുദ്ധമാണ്. ദളിതർ ഇത് ചെയ്താൽ മതിയെന്ന തിട്ടൂരമാണ് കെ പി ശശികലയുടെ പ്രസ്താവനയിലുള്ളത്.

താൻ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയത്തെ ഭയക്കുന്നത് കൊണ്ടാണ് ഈ പരാമർശമെന്നും റാപ്പർ വേടൻ പ്രതികരിച്ചു. സംഘപരിവാറും ജനാധിപത്യവും തമ്മിൽ പുലബന്ധമില്ല. തന്നെ വിഘടനവാദിയാക്കാൻ മനഃപൂർവ്വം ശ്രമിക്കുകയാണ്. തനിക്ക് പിന്നിൽ ഒരു തീവ്രവാദശക്തികളുമില്ല. കൃത്യമായ നികുതിയടച്ച പണമാണ് തന്റെ പക്കൽ ഉള്ളതെന്നും വേടൻ കൂട്ടിച്ചേർത്തു.

ഇതിനിടെ റാപ്പർ വേടനെതിരായ കെ.പി ശശികലയുടെ പരാമർശത്തിൽ പ്രതികരണവുമായി പി ജയരാജൻ രംഗത്തെത്തി. വർഗീയ വിഷപ്പാമ്പുകളുടെ വായിൽ നിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടെന്നും ശശികലക്കെതിരെ പൊലീസ് കേസെടുക്കുമെന്നാണ് പ്രതീക്ഷയെന്നും പി ജയരാജൻ പ്രതികരിച്ചു.

വേടനെതിരെ ജാതീയമായ അധിക്ഷേപമാണ് ഉണ്ടായതെന്നും സംഘപരിവാർ പട്ടികജാതിക്കാരെ ആവശ്യത്തിന് ഉപയോഗിച്ച് വലിച്ചെറിയുന്നുവെന്നും അദ്ദേഹം വിമർശിച്ചു. കഴിഞ്ഞദിവസമാണ് റാപ്പര്‍ വേടനെതിരെ ഹിന്ദു ഐക്യവേദി മുഖ്യരക്ഷാധികാരി കെ.പി. ശശികല അധിക്ഷേപപരാമര്‍ശവുമായി എത്തിയത്.

22-May-2025