എന്‍എച്ച് 66ന്‍റെ നിർമാണത്തിന്‍റെ മേൽനോട്ടം വഹിക്കുന്നത് ദേശീയപാതാ അതോറിറ്റി: മന്ത്രി പി.എ. മുഹമ്മദ് റിയാസ്
അഡ്മിൻ
ദേശീയ പാതാ വികസനത്തിൽ എൽഡിഎഫിന്റെ പങ്കെന്തെന്ന് വിശദീകരിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. 2016ൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നില്ലായിരുന്നുവെങ്കിൽ എൻഎച്ച് 66 നടക്കുമായിരുന്നില്ല.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നിശ്ചയദാർഢ്യയത്തോടെ ദേശീയപാതാ വികസനം തുടരുമെന്നും എന്‍എച്ച്എഐ വിദഗ്ധ സംഘത്തിൻ്റെ റിപ്പോർട്ട് വന്നതിനുശേഷം സർക്കാറിന് പറയാനുള്ളത് പറയുമെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി അറിയിച്ചു. ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച വീഡിയോയിലാണ് മന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് മുഖ്യമന്ത്രി ദേശീയപാതാ 66ന്റെ നിർമാണ പ്രവർത്തനങ്ങൾ പരിശോധിക്കാറുണ്ടെന്ന് മന്ത്രി അറിയിച്ചു. പ്രശ്നങ്ങളുണ്ടായ ഘട്ടത്തിൽ മുഖ്യമന്ത്രി എല്ലാവരെയും വിളിച്ച് വിഷയം ചർച്ച ചെയ്തു. നിർമാണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിഹരിച്ച് ആശങ്ക അകറ്റണമെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി വ്യക്തമാക്കി.
ദേശീയപാത 66ന്റെ നിർമാണ അവസാന ഘട്ടത്തിലാണ്. രാഷ്ട്രീയ ലാഭം കൊയ്യാനുള്ള നീക്കങ്ങളാണ് കേരളത്തിൽ യുഡിഎഫ് നടത്തിയത്. സംസ്ഥാന സർക്കാരിനെ ആക്രമിക്കാനാണ് യുഡിഎഫും ബിജെപിയും ശ്രമിക്കുന്നതെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു.
ദേശീയ പാതയുടെ നിർമാണ പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കുന്നത് ദേശീയ പാതാ അതോറിറ്റിയാണ്. ടെൻഡർ വിളിക്കുന്നതും, കരാറുകാരെ നിശ്ചയിക്കുന്നതും അവരാണ്. ഗുണ പരിശോധന നടത്തുന്നതും ദേശീയപാതാ അതോറിറ്റിയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഇത് അറിയാഞ്ഞിട്ടല്ല ചിലരുടെ വിമർശനമെന്നും കേരളത്തിലെ ദേശീയ പാതാ വികസനം മാതൃകാപരമാണെന്നാണ് പലരും സൂചിപ്പിച്ചതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
എത്ര പരിഹസിച്ചാലും വികസന പ്രവർത്തനത്തിന്റെ റീൽസിടൽ അവസാനിപ്പിക്കുമെന്ന് വിചാരിക്കേണ്ട. റിൽസിടലും സോഷ്യൽ മീഡിയയിലൂടെ വികസനപ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കലും തുടരുമെന്നും റിയാസ് കൂട്ടിച്ചേർത്തു.