കാലവർഷക്കെടുതിയിൽ സംസ്ഥാനത്താകെ 38 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു
അഡ്മിൻ
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. അതിതീവ്ര മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. മഴ സാഹചര്യം കണക്കിലെടുത്ത് നാളെ നാല് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് റെഡ് അലേർട്ട്. മറ്റ് ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം അതിതീവ്രന്യൂനമർദമായി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാവകുപ്പിൻ്റെ മുന്നറിയിപ്പ്.
അടുത്ത മൂന്ന് മണിക്കൂറിൽ ഇടുക്കി, എറണാകുളം ജില്ലകളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം, കനത്ത മഴയിലും കാറ്റിലും ഇടുക്കി ഉടുമ്പൻചോല ചക്കുപള്ളത്ത് മരം ഒടിഞ്ഞുവീണ് തൊഴിലാളി മരിച്ചു. തമിഴ്നാട് സ്വദേശിനി എലിസബത്ത് ആണ് മരിച്ചത്.
ഇടുക്കിയിൽ നാളെയും റെഡ് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (29/05/2025) അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽ ഇന്ന് മുതൽ മെയ് 30 വരെ രാത്രികാല യാത്രയ്ക്കും നിരോധനം ഏർപ്പെടുത്തി. കാലവർഷക്കെടുതിയിൽ സംസ്ഥാനത്താകെ 38 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്.