കന്നഡ ഭാഷയെക്കുറിച്ചുള്ള തന്റെ സമീപകാല പരാമർശങ്ങൾക്ക് പരസ്യമായി മാപ്പ് പറയണമെന്ന ആവശ്യം തള്ളി നടൻ കമൽഹാസൻ. തന്റെ ഭാഗത്ത് തെറ്റുണ്ടെങ്കിൽ മാത്രമേ ക്ഷമാപണം നടത്തുകയുള്ളൂ എന്നും നിലവിലെ വിവാദത്തിൽ അങ്ങനെയല്ലെന്നും അദ്ദേഹം പറഞ്ഞു. ഇതാണ് തന്റെ രീതിയെന്നും അതിൽ ഇടപെടരുതെന്നും അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു.
"തെറ്റാണെങ്കിൽ, ഞാൻ ക്ഷമ ചോദിക്കും. അങ്ങനെയല്ലെങ്കിൽ, ഞാൻ ചെയ്യില്ല. ഇതാണ് എന്റെ ജീവിതശൈലി, ദയവായി അതിൽ കൈകടത്തരുത്. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്, ഞാൻ നിയമത്തിലും നീതിയിലും വിശ്വസിക്കുന്നു" എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസങ്ങൾക്ക് മുൻപ് ചെന്നൈയിൽ തന്റെ പുതിയ ചിത്രമായ തഗ് ലൈഫിന്റെ ഓഡിയോ ലോഞ്ചിനിടെ കമൽഹാസൻ നടത്തിയ പ്രസ്താവനയാണ് ഒരുകൂട്ടമാളുകളെ ചൊടിപ്പിച്ചത്. തൻ്റെ ജീവിതവും കുടുംബവും തമിഴ് ഭാഷയാണ്' എന്നർഥം വരുന്ന 'ഉയിരേ ഉറവേ തമിഴേ' എന്ന വാക്കുകളോടെയാണ് ഉലകനായകൻ പ്രസംഗം ആരംഭിച്ചത്. ഇതിനിടെ കന്നഡ ഭാഷ തമിഴിൽ നിന്നാണ് രൂപം കൊണ്ടതെന്ന താരത്തിൻ്റെ വാക്കുകളാണ് വിവാദത്തിന് തിരികൊളുത്തിയത്.
കന്നഡ വിരുദ്ധ പ്രസ്താവന നടത്തിയ കമൽ ഹാസൻ 24 മണിക്കൂറിനകം മാപ്പ് പറഞ്ഞില്ലെങ്കിൽ 'തഗ് ലൈഫ്' സിനിമ കർണാടകയിൽ പ്രദർശിപ്പിക്കില്ലെന്ന് ഫിലിം ചേംബർ ഓഫ് കൊമേഴ്സ് (കെഎഫ്സിസി) മുന്നറിയിപ്പ് നൽകിയിരുന്നു.