വിജയ്മല്യ രാജ്യത്തെത്താൻ കടമ്പകൾ ഏറെ

വായ്പാ തട്ടിപ്പ് നടത്തി പലായനം ചെയ്ത വിവാദ മദ്യവ്യവസായി വിജയ് മല്യയെ വിട്ട് കൊടുക്കണമെന്ന് ബ്രിട്ടന്‍ കോടതി ഉത്തരവിട്ടെങ്കിലും രാജ്യത്ത് എത്തുവാന്‍ സമയമെടുക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. വിവിധ ബാങ്കുകളില്‍ നിന്നായി 9,000 കോടിയുടെ വായ്പാ തട്ടിപ്പ് നടത്തിയശേഷം രാജ്യം വിടുകയായിരുന്നു. പിന്നീട് മല്യയെ തിരികെ കിട്ടണമെന്ന ഇന്ത്യയുടെ ആവശ്യം വെസ്റ്റ് മിനിസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതി ഇന്നലെ ഉത്തരവിടുകയായിരുന്നു. എന്നാല്‍, കോടതി വിധി നടപ്പാക്കുന്നതിന് നിറയെ കടമ്പകള്‍ കടക്കേണ്ടതുണ്ട്. ഇതുതന്നെയാണ് മല്യക്ക് കൂടുതല്‍ സമയം അനുവദിക്കുന്നത്.

കോടതി വിധി നടപ്പിലാക്കാന്‍ ഹോം സെക്രട്ടറിയുടെ അനുമതി ആവശ്യമാണ്. അത് വേഗത്തില്‍ നടന്നാല്‍ തന്നെ മേല്‍കോടതിയില്‍ അപ്പീല്‍ നല്‍കുന്നതിനും 14 ദിവസത്തെ സാവകാശവുമുണ്ട്.

വിധി തന്റെ ലീഗല്‍ സംഘത്തോട് ചര്‍ച്ച ചെയ്ത ശേഷം ഭാവിപരിപാടികള്‍ അറിയിക്കാമെന്നാണ് 62കാരനായ വിജയ് മല്യ പ്രതികരിച്ചത്. വിചാരണ നേരിടാനായി തന്നെ ഇന്ത്യയ്ക്കു കൈമാറണമെന്ന കോടതിയുടെ വിധി ശ്രവിച്ച മല്യ സൗമ്യനായി തന്നെയാണു കോടതിയില്‍നിന്നും മടങ്ങിയതും.

2016 മാര്‍ച്ചിലാണ് വിജയ് മല്യ ബാങ്കുകളെ കബളിപ്പിച്ച് ഇന്ത്യയില്‍നിന്നും ലണ്ടനിലേക്കു മുങ്ങിയത്. പിന്നീട് സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് അറസ്റ്റുചെയ്ത മല്യ ഇപ്പോള്‍ ജാമ്യത്തിലാണ്. 2017 ഫെബ്രുവരിയിലാണു വിചാരണയ്ക്കായി മല്യയെ വിട്ടുതരണമെന്ന് ഇന്ത്യ ബ്രിട്ടനോട് ഔദ്യോഗികമായി ആവശ്യപ്പെട്ടത്.

11-Dec-2018