വോട്ടർ പട്ടികയിൽ പേരില്ല, യുഡിഎഫ് സ്ഥാനാർത്ഥി വൈഷ്ണ ഹൈക്കോടതിയിൽ
അഡ്മിൻ
മുട്ടട വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥിയായ വൈഷ്ണ സുരേഷ് വോട്ടർ പട്ടികയിൽ നിന്ന് പുറത്തായ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. വോട്ടർ പട്ടികയിൽ പിഴവാണ് സംഭവിച്ചതെന്നും അത് തിരുത്തണമെന്നുമാണ് സ്ഥാനാർത്ഥി ഹർജിയിൽ ആവശ്യപ്പെടുന്നത്. ഇതേ വിഷയത്തിൽ ജില്ലാ കളക്ടർക്ക് അപ്പീലും നൽകിയിട്ടുണ്ട്. കളക്ടർ ഇന്ന് ഈ വിഷയത്തിൽ ഹിയറിങ് നടത്തും.
വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ വൈഷ്ണ നൽകിയ വിലാസം ശരിയല്ലെന്നും പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് സിപിഐഎമ്മാണ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. മേൽവിലാസത്തിൽ പ്രശ്നമുണ്ടെന്ന് കോർപ്പറേഷൻ ഉദ്യോഗസ്ഥരും വിവരം നൽകിയതിനെ തുടർന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വൈഷ്ണയെ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കുകയായിരുന്നു.
നഗരസഭാ രേഖകൾ പ്രകാരം, വൈഷ്ണ സുരേഷ് വോട്ട് ചേർക്കാൻ നൽകിയ മേൽവിലാസം മറ്റൊരു വ്യക്തിയുടെ ഉടമസ്ഥതയിലുള്ളതാണ്. വീട് വാടകയ്ക്ക് കൊടുത്തിട്ടില്ലെന്നും വൈഷ്ണയെ അറിയില്ലെന്നും ഉടമ നഗരസഭ അധികൃതർക്ക് കത്ത് നൽകിയിരുന്നു. ഇതാണ് നടപടിക്ക് പ്രധാന കാരണം.
നിലവിലെ ചട്ടമനുസരിച്ച് കോർപ്പറേഷൻ പരിധിയിൽ എവിടെയെങ്കിലും വോട്ട് ഉണ്ടെങ്കിൽ മാത്രമേ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധിക്കുകയുള്ളൂ. വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്തതോടെ വൈഷ്ണ സുരേഷിന്റെ സ്ഥാനാർത്ഥിത്വം വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്. കേസിൽ ഹൈക്കോടതിയുടെ തീരുമാനം നിർണ്ണായകമാകും.