ഇഡി: കള്ളപ്പണ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ അൻവറിന് ഉടൻ നോട്ടീസ് നൽകും

മുൻ എം.എൽ.എ. പി.വി. അൻവറിനെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ചോദ്യം ചെയ്യാൻ ഒരുങ്ങുന്നു. കള്ളപ്പണ നിരോധന നിയമപ്രകാരം (PMLA) അൻവറിൻ്റെ വീടുകളിലും സ്ഥാപനങ്ങളിലും അടുത്തിടെ നടത്തിയ റെയ്ഡിന് പിന്നാലെയാണ് ഈ നീക്കം. ഈ ആഴ്ച കൊച്ചിയിലെ സോണൽ ഓഫീസിൽ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി. ഉടൻ നോട്ടീസ് അയക്കും. പി.വി. അൻവറിന് ദുരൂഹമായ സാമ്പത്തിക സ്രോതസ്സുകളിലൂടെ ബെനാമി ഇടപാടുകൾ ഉണ്ടെന്നാണ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ പ്രാഥമിക കണ്ടെത്തൽ.

സ്വത്തുവിവരങ്ങൾ സംബന്ധിച്ച് തൃപ്തികരമായ വിശദീകരണം നൽകാൻ അൻവറിന് സാധിച്ചിട്ടില്ലെന്ന് ഇ.ഡി. പറയുന്നു. കേരളാ ഫിനാൻഷ്യൽ കോർപറേഷനിൽ (കെ.എഫ്.സി.) നിന്ന് വഴിവിട്ട ഇടപാടുകളിലൂടെയാണ് അൻവറിന് ലോൺ തരപ്പെടുത്തി നൽകിയതെന്നും ഇ.ഡി. നിലപാടെടുക്കുന്നു. ഈ ലോൺ ഇടപാടുകളും ചോദ്യം ചെയ്യലിൽ നിർണ്ണായകമാകും.

കള്ളപ്പണ കേസിൽ അൻവറിൻ്റെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ചും നിക്ഷേപങ്ങളെക്കുറിച്ചും വ്യക്തത വരുത്താനാണ് ഇ.ഡി.യുടെ ശ്രമം. റെയ്ഡിനെത്തുടർന്നുള്ള നിർണ്ണായകമായ നടപടിയാണ് ഈ ചോദ്യം ചെയ്യൽ. അന്വേഷണത്തിൽ കണ്ടെത്തിയ ബെനാമി സ്വത്തുക്കളുമായി ബന്ധപ്പെട്ട തെളിവുകൾ ഇ.ഡി. ചോദ്യം ചെയ്യലിൽ അൻവറിന് മുന്നിൽ വെച്ചേക്കും

23-Nov-2025