ലോകകപ്പ് മത്സരം കാണാൻ കെഎസ്ഇബി ഓഫീസിലേക്ക്

ലോകകപ്പ് ഫുട്‌ബോൾ മത്സരം നടക്കുന്നതിനിടെ വൈദ്യുതി മുടങ്ങിയതിൽ പ്രതിഷേധിച്ച് യുവാക്കൾ കെഎസ്ഇബി ഓഫീസിലെത്തി മത്സരം കണ്ട സംഭവം ശ്രദ്ധേയമായി. പോർച്ചുഗൽ–കോംഗോ ലോകകപ്പ് മത്സരത്തിനിടെയുണ്ടായ വൈദ്യുതി തടസ്സത്തിനെതിരെയായിരുന്നു യുവാക്കളുടെ വ്യത്യസ്ത പ്രതിഷേധം.കാഞ്ഞൂർ പുതിയേടം കെഎസ്ഇബി ഓഫീസിലെത്തിയ യുവാക്കൾ അവിടെ ഇരുന്ന് മത്സരം വീക്ഷിച്ചാണ് പ്രതിഷേധം രേഖപ്പെടുത്തിയത്.

വീണ്ടും വൈദ്യുതി മുടങ്ങിയാൽ സമാന രീതിയിലുള്ള പ്രതിഷേധങ്ങൾ തുടരുമെന്നും അവർ മുന്നറിയിപ്പ് നൽകി.സംസ്ഥാനത്ത് വൈദ്യുതി ലഭ്യതയിൽ കുറവ് നേരിടുന്നതിനാൽ വൈകിട്ട് 6 മുതൽ രാത്രി 12 വരെ വിവിധ സമയങ്ങളിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കെഎസ്ഇബി നേരത്തെ അറിയിച്ചിരുന്നു. ജൂൺ 30 വരെ നിയന്ത്രണം തുടരുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
വൈദ്യുതി ലഭ്യതയിൽ ഏകദേശം 900 മെഗാവാട്ടിന്റെ കുറവാണ് നിലവിലുള്ളതെന്നും ഇതാണ് നിയന്ത്രണത്തിന് കാരണമായതെന്നും കെഎസ്ഇബി വിശദീകരിച്ചിട്ടുണ്ട്.

ഈ സാഹചര്യത്തിലാണ് ഫുട്‌ബോൾ ആരാധകരുടെ പ്രതിഷേധം ശ്രദ്ധ നേടുന്നത്.അതേസമയം, തിരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയതിനെതിരെ യുഡിഎഫ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. എന്നാൽ വർധിച്ച വൈദ്യുതി ഉപഭോഗവും അതുമൂലമുള്ള സാങ്കേതിക പ്രശ്നങ്ങളുമാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് സർക്കാർ വിശദീകരണം.

18-Jun-2026