കെ. സുധാകരന്റെ പ്രസ്താവന; നിലപാട് മാറ്റി രമേശ് ചെന്നിത്തല
അഡ്മിൻ
മുഖ്യമന്ത്രിക്കെതിരായി എം. പി കെ. സുധാകരന് നടത്തിയ വിവാദ പരാമര്‍ശത്തില്‍ നിലപാട് മാറ്റി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. താന്‍ പറഞ്ഞത് മാധ്യമങ്ങള്‍ തെറ്റായി ചിത്രീകരിച്ചതാണെന്നും സുധാകരന് അത്തരമൊരു പ്രതികരണം നടത്തിയിട്ടില്ലെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.താന്‍ ഒരു പൊതു പ്രസ്താവന നടത്തിയതാണ്. ഈ വിവാദം ഇവിടെ തീരണം. സുധാകരന് എത്രയോ വര്‍ഷമായി രാഷ്ട്രീയത്തിലുള്ള ഒരു നേതാവാണ്. അദ്ദേഹം നല്ല അനുയായി വൃന്തമുള്ള നേതാവാണ്. അദ്ദേഹം ആരെയും അപമാനിച്ചിട്ടില്ല. പാര്‍ട്ടിക്ക് അങ്ങനൊരു അഭിപ്രായവുമില്ല,’ രമേശ് ചെന്നിത്തല പറഞ്ഞു.
യു.ഡി.എഫിന്റെ ഐശ്വര്യ കേരളയാത്രയ്ക്ക് കണ്ണൂര്‍ ജില്ലയിലെ തലശേരിയില്‍ ഒരുക്കിയ സ്വീകരണ യോഗത്തിലാണ് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കെ .സുധാകരന് എം.പി വിവാദ പരാമര്‍ശം നടത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബ പശ്ചാത്തലത്തെ കുറിച്ച് പറഞ്ഞായിരുന്നു സുധാകരന് രംഗത്തെത്തിയത്.
സുധാകരന് നടത്തിയ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു എന്നായിരുന്നു കഴിഞ്ഞ ദിവസം ചെന്നിത്തല അഭിപ്രായപ്പെട്ടത്. മാധ്യമപ്രവര്‍ത്തകര്‍ സുധാകരന്റെ പരാമര്‍ശം ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.എന്നാല്‍, ഇന്നലെ താന്‍ പറഞ്ഞത് മറ്റൊരു തരത്തില്‍ ചിത്രീകരിച്ചതാണ്. സുധാകരന് അങ്ങനെ ആരെയും വ്യക്തിപരമായി ആക്ഷേപിക്കുന്ന നേതാവാണെന്ന് ഒരിക്കലും കരുതുന്നില്ല. അദ്ദേഹം അങ്ങനെയൊന്നും ചെയ്തിട്ടില്ല. തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകള്‍ കൊടുക്കുന്നത് ശരിയല്ല എന്നും ചെന്നിത്തല പറഞ്ഞു.
തന്റെ പരാമര്‍ശത്തെപ്പറ്റി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി കഴിഞ്ഞ ദിവസം ചര്‍ച്ച ചെയ്തിരുന്നുവെന്നും അപ്പോള്‍ അദ്ദേഹം എതിര്‍ത്തൊന്നും പറഞ്ഞിരുന്നില്ലെന്നുമായിരുന്നു സുധാകരന് പറഞ്ഞത്.പക്ഷെ ഇപ്പോഴുണ്ടായ വിവാദത്തിന് പിന്നില്‍ സി.പി.ഐ.എം അല്ലെന്നും തന്റെ പാര്‍ട്ടിയില്‍ തന്നെയുള്ളവരാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. അതിന് പിന്നാലെയാണ് സുധാകരനെ പിന്തുണച്ച് ചെന്നിത്തല രംഗത്തെത്തിയത്.