ബിജെപിക്കെതിരെ യുപിയിൽ പ്രചാരണം നടത്താൻ കര്‍ഷക സംഘടനകള്‍

ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ സാഹചര്യത്തിൽ ബിജെപിക്കെതിരെ സംസ്ഥാനത്ത് പ്രചാരണം ശക്തമാക്കാനൊരുങ്ങി കർഷക സംഘടനകൾ. നിയമങ്ങൾ പിൻവലിക്കാതെ ഉത്തർപ്രദേശിൽ തെരഞ്ഞടുപ്പ് നേരിടാനാണ് തീരുമാനമെങ്കിൽ വലിയ നഷ്ടം ബിജെപിക്കുണ്ടാകുമെന്ന് കർഷകനേതാവ് രാകേഷ് ടിക്കായ്ത്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നേരത്തെ നടത്തിയ മഹാപഞ്ചായത്തുകൾക്ക് സമാനമായി ഗ്രാമങ്ങൾ തോറും പ്രചാരണം നടത്താനാണ് തീരുമാനം.

അഞ്ച് സംസ്ഥാനങ്ങളിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പൽ ബിജെപിക്കെതിരെ കർഷകർ പ്രചാരണം നടത്തിയിരുന്നു. കേരളത്തിൽ നേമത്ത് പ്രചാരണത്തിന് കർഷകനേതാക്കൾ എത്തിയിരുന്നു. പശ്ചിമബംഗാളിൽ മഹാപഞ്ചായത്തുകൾ വിളിച്ചുകൂട്ടിയായിരുന്നു പ്രചാരണം. ബിജെപിക്ക് നാല് സംസ്ഥാനങ്ങളിലേറ്റ തിരിച്ചടി കർഷകസമരത്തിന്‍റെ കൂടി വിജയമെന്നാണ് സംയുക്ത കിസാൻ മോർച്ചയുടെ വിലയിരുത്തൽ.

ഈ സാഹചര്യത്തിലാണ് ഈ വർഷം അവസാനത്തോടെ നടക്കാനിരിക്കുന്ന യുപി തെരഞ്ഞെടുപ്പിനായി കർഷകസംഘടനകൾ തയ്യാറാകുന്നത്. പഞ്ചാബ് കഴിഞ്ഞാൽ കാർഷിക നിയമങ്ങൾക്കെതിരെ വലിയ പ്രതിഷേധം ഉയർ‍ന്ന സംസ്ഥാനമാണ് ഉത്തർപ്രദേശ്. പശ്ചിമ യുപിയിലെ ജാട്ട് സമുദായത്തിന്‍റെ പിന്തുണയും സമരത്തിനുണ്ട്. തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടിയേറ്റിരുന്നു.

31-May-2021