മത്സരത്തിൽ നിന്നും പിന്മാറാൻ സുരേന്ദ്രൻ രണ്ടര ലക്ഷം തന്നു; വെളിപ്പെടുത്തലുമായി സുന്ദര

നിയമസഭാ തിരഞ്ഞെടുപ്പിൽ നിന്നും പിന്‍മാറാന്‍ രണ്ടര ലക്ഷം രൂപ ലഭിച്ചുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ അപരനായി മഞ്ചേശ്വരത്തു പത്രിക നല്‍കിയ സുന്ദരയുടെ വെളിപ്പെടുത്തല്‍. 15 ലക്ഷം രൂപയാണ് ആദ്യം വാഗ്ദാനം നല്‍കിയതെന്നും ജയിച്ചു കഴിഞ്ഞാല്‍ ബാക്കി നോക്കാമെന്ന് സുരേന്ദ്രന്‍ ഉറപ്പു നല്‍കിയതായും സുന്ദര സ്വകാര്യ ചാനലുകളോട് വെളിപ്പെടുത്തി. പ്രാദേശിക ബിജെപി നേതാക്കള്‍ വീട്ടിലെത്തി അമ്മയുടെ കൈവശം പണം നല്‍കുകയായിരുന്നുവെന്നും കെ സുരേന്ദ്രന്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നും സുന്ദര കൂട്ടിച്ചേർത്തു.

കെ സുരേന്ദ്രന്‍ ജയിച്ചാല്‍ കര്‍ണാടകത്തില്‍ വൈന്‍ പാര്‍ലറും പുതിയ വീടും വാഗ്ദാനം ചെയ്‌തെന്നും കെ സുന്ദര പറഞ്ഞു. ബിഎസ്പി സ്ഥാനാര്‍ഥിയായി നാമനിര്‍ദേശ പത്രിക നല്‍കിയ സുന്ദര പിന്നീട് പത്രിക പിന്‍വലിക്കുകയായിരുന്നു. പത്രിക പിന്‍വലിക്കുന്നതിന്റെ തലേദിവസം ഇയാളെ കാണാനില്ലെന്ന് ബിഎസ്പി ജില്ലാ നേതൃത്വം പോലിസില്‍ പരാതി നല്‍കിയിരുന്നു.

തുടര്‍ന്ന് അടുത്ത ദിവസം ബിജെപി മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസില്‍ പ്രത്യക്ഷപ്പെട്ട സുന്ദര അവിടെ വെച്ച് മാധ്യമങ്ങളെ കണ്ട് താന്‍ സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് പിന്‍മാറുകയാണെന്ന് പ്രഖ്യാപിച്ചു. 2016ല്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച സുന്ദര 467 വോട്ടുകള്‍ നേടിയിരുന്നു. അന്ന് 89 വോട്ടിനാണ് സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് പരാജയപ്പെട്ടത്

05-Jun-2021