കൊടകര കുഴല്‍പ്പണ കേസ്: നടന്നത് പുറത്ത് വന്നതിനേക്കാള്‍ കൂടുതല്‍ കോടികളുടെ ഇടപാട്

കോടികളുടെ ഇടപാടാണ് തൃശൂര്‍ കൊടകര കുഴല്‍പ്പണ കേസില്‍ നടന്നതെന്ന് കണ്ടെത്തല്‍. ബി.ജെ.പി നേതാവ് ധര്‍മരാജന്‍ എത്തിച്ചത് പത്ത് കോടിയോളമാണെന്ന് പൊലീസ് പറഞ്ഞു. ആറ് കോടി 30 ലക്ഷം തൃശ്ശൂരില്‍ വച്ച്‌ കൈമാറി. കവര്‍ച്ച നടന്നത് ബാക്കിയുള്ള മൂന്നരക്കോടിയുമായി പോയപ്പോഴാണ്.25 ലക്ഷവും കാറും കവര്‍ന്നുവെന്ന് കേസിലാണ് അന്വേഷണം ആരംഭിച്ചത്.

ബി.ജെ.പി തെരഞ്ഞെടുപ്പ് ഫണ്ടിനായി ലഭിച്ച പണമാണ് കവര്‍ച്ച ചെയ്യപ്പെട്ടതെന്ന് അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു. ഒന്നര കോടിയോളം രൂപ പൊലീസ് കണ്ടെത്തി. ധര്‍മരാജന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസിന്റെ അന്വേഷണം പുരോഗമിക്കുന്നത്.കൂടുതല്‍ തെളിവ് കണ്ടെത്താന്‍ സാധിച്ചാല്‍ പൊലീസ് അന്വേഷണത്തിന് അത് ഗുണകരമാകും.

അതേ സമയം കേസില്‍ അന്വേഷണ സംഘം കെ.സുരേന്ദ്രന്റെ മകന്‍ കെ.എസ് ഹരികൃഷ്ണന്റെ മൊഴിയെടുക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ധര്‍മരാജനും സുരേന്ദ്രന്റെ മകനും ഫോണില്‍ ബന്ധപെട്ടതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

06-Jun-2021