കേരളത്തില്‍ ലോക്ക്ഡൗണ്‍ 16 വരെ നീട്ടി; നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരും

കേരളത്തില്‍ ലോക്ക്ഡൗണ്‍ 16 വരെ നീട്ടി. നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ തീരുമാനിച്ചു.

സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയുന്നുണ്ടെങ്കിലും പ്രതീക്ഷിച്ച നിലയിലേക്ക് മാറാത്ത പശ്ചാത്തലത്തിലാണ് നിയന്ത്രണം തുടരാന്‍ തീരുമാനിച്ചത്. നിലവില്‍ 15 ശതമാനമാണ് സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇത് പത്തുശതമാനത്തില്‍ താഴെ എത്തിക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. ഇതിന്റെ ഭാഗമായാണ് ലോക്ക്ഡൗണ്‍ നീട്ടാന്‍ തീരുമാനിച്ചത്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മെയ് ആദ്യമാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഒരു ഘട്ടത്തില്‍ പ്രതിദിന കോവിഡ് കേസുകള്‍ 40,000 കടക്കുന്ന സ്ഥിതിയുണ്ടായി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനം വരെ ഉയര്‍ന്നു. ലോക്ക്ഡൗണ്‍ ഗുണം ചെയ്യുന്നു എന്നാണ് കഴിഞ്ഞ ഏതാനും ദിവസത്തെ പ്രതിദിന കണക്കുകള്‍ വ്യക്തമാക്കുന്നത്. പ്രതിദിന രോഗികളുടെ എണ്ണം 20000ല്‍ താഴെ എത്തി. നിയന്ത്രണം കുറച്ചുദിവസം കൂടി തുടര്‍ന്നാല്‍ കോവിഡ് വ്യാപനം പിടിച്ചുനിര്‍ത്താന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനമെടുത്തത്. ചീഫ് സെക്രട്ടറി, ആരോഗ്യവകുപ്പ് സെക്രട്ടറി എന്നിവരടക്കമുള്ള ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. എല്ലാ കാര്യങ്ങളും വിലയിരുത്തിയ ശേഷമാണ് ലോക്ഡൗണിന്റെ കാര്യത്തില്‍ തീരുമാനം എടുത്ത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പരിശോധിച്ചാണ് സര്‍ക്കാര്‍ തീരുമാനം എടുത്തത്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10-ലും താഴെയെത്തിയ ശേഷം മാത്രം ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയാല്‍ മതിയെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ഇപ്പോള്‍ നിയന്ത്രണങ്ങള്‍ നീക്കിയാല്‍ രോഗബാധ കൂടുമെന്നാണ് മുന്നറിയിപ്പ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇപ്പോള്‍ 15-ല്‍ താഴെയാണ്. കഴിഞ്ഞ ദിവസം ഇത് 14 ആയിരുന്നു.

07-Jun-2021