സന്ദീപ് വാര്യർക്ക് ബി.ജെ.പി പ്രവർത്തകരുടെ മർദ്ദനം; വിവാദമായപ്പോൾ പരാതിയില്ല

ബി.ജെ.പി സംസ്ഥാന നേതാവ് സന്ദീപ് വാര്യർക്ക് ബി.ജെ.പി പ്രവർത്തകരുടെ മർദനം. ശനിയാഴ്ച രാത്രി തൃശൂർ വെസ്റ്റ് സ്‌റ്റേഷൻ പരിധിയിൽ സന്ദീപ് വാര്യർ താമസിക്കുന്ന സ്ഥലത്തെത്തിയായിരുന്നു പ്രവർത്തകരുടെ മർദനം. വനിത പ്രാദേശിക നേതാവുമായുള്ള സന്ദീപ് വാര്യരുടെ ബന്ധമാണ് അടിയിൽ കലാശിച്ചതെന്ന് സൂചനയുണ്ട്. എന്നാൽ, ഇരുകൂട്ടർക്കും പരാതിയൊന്നുമില്ലാത്തതിനാൽ പോലീസ് കേസെടുത്തിട്ടില്ല.

ആക്രമണത്തിൽനിന്ന് രക്ഷപ്പെടാൻ സന്ദീപ് വാര്യർ വാതിൽ അടക്കാൻ ശ്രമിക്കുന്നതിനിടെ പ്രവർത്തകരിലൊരാളുടെ വിരൽ കുടുങ്ങി പരിക്കേൽക്കുകയും ചെയ്തു. തൃശൂരിലെത്തിയ സന്ദീപ് വാര്യരുമായി പ്രവർത്തകർ തർക്കത്തിലേർപ്പെട്ട ശേഷമാണ് മർദനമെന്ന് പറയുന്നു.
തൃശൂരിൽ ഏറെക്കാലമായി ക്യാമ്പ് ചെയ്തിരുന്ന സന്ദീപ് വാര്യർ തെരഞ്ഞെടുപ്പ് കാലത്താണ് മടങ്ങിയത്.

തൃശൂരിൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതിനെതിരെ പാർട്ടി നേതൃത്വത്തിന് ജില്ല നേതൃത്വം തന്നെ പരാതി നൽകിയിരുന്നു. നേരത്തേ കുഴൽപണ വിവാദത്തിൽ വാടാനപ്പള്ളിയിലും പ്രവർത്തകർ ചേരിതിരിഞ്ഞുള്ള സംഘർഷം കത്തിക്കുത്തിൽ എത്തിയിരുന്നു. ജില്ലയിലെ പ്രവർത്തകർ നേതൃത്വത്തിനെതിരെ കടുത്ത രോഷത്തിലാണ്.

08-Jun-2021