കെപിസിസി അധ്യക്ഷനായി കെ. സുധാകരന്‍ എത്തുന്നതിനെതിരെ മമ്പറം ദിവാകരന്‍

കെ.പി.സി.സി അധ്യക്ഷനായി കെ. സുധാകരന്‍ എത്തുന്നത് ചിന്തിക്കാന്‍ പോലും കഴിയാതെ മമ്പറം ദിവാകരന്‍. സുധാകരനെ ഒഴിവാക്കാന്‍ അവസാന വട്ട ശ്രമങ്ങള്‍ നടത്തുകയാണ് മമ്പറം ദിവാകരന്‍. കണ്ണൂര്‍ കോണ്‍ഗ്രസിലെ തമ്മില്‍ അടിയില്‍ ഇരുപക്ഷത്ത് നില്‍ക്കുന്ന നേതാക്കളാണ് സുധാകരനും ദിവാകരനും. ഈ സാഹചര്യത്തിലാണ് കെ.സുധാകരന് പകരം പി.സി വിഷ്ണുനാഥോ, പി.ടി തോമസോ കെപിസിസി അധ്യക്ഷനാകുന്നതാണ് പാര്‍ട്ടിക്ക് ഗുണകരമെന്ന് മമ്പറം ദിവാകരന്‍ പ്രതികരിക്കുന്നത്.

സുധാകരന്‍ കെ.പി.സി.സി അധ്യക്ഷനായാലും തന്റെ വിമര്‍ശനങ്ങള്‍ തുടരുമെന്ന് കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗമായ മമ്പറം ദിവാകരന്‍ പ്രത്യേക അഭിമുഖത്തില്‍ വ്യക്തമാക്കി.എം.പിയെന്ന നിലയില്‍ കോണ്‍ഗ്രസ് സംഘടനയെ നയിക്കുന്നതിലും വന്‍ പരാജയമാണ് കെ.സുധാകരന്‍.സ്വന്തം ഗ്രൂപ്പുണ്ടാക്കി വ്യക്തിഗത നേട്ടങ്ങളുണ്ടാക്കാനല്ലാതെ സുധാകരന് മറ്റൊന്നുമറിയില്ല. കണ്ണൂരിലെ പാര്‍ട്ടിയെ നശിപ്പിച്ചത് കെ.സുധാകരനാണെന്നും മമ്പറം ആരോപിച്ചു.

ആരാകണം കെ.പി.സി.സി അധ്യക്ഷന്‍ എന്ന എഐസിസിയുടെ അന്വേഷണത്തില്‍ മുന്‍തൂക്കം കിട്ടിയത് സുധാകരനാണ്. രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും പോലും സുധാകരനെ എതിര്‍ക്കുന്നില്ല. ഇതിനിടെയാണ് മമ്പറത്തിന്റെ വിമര്‍ശനങ്ങള്‍.

കഴിഞ്ഞ രണ്ടുവര്‍ഷമായി മണ്ഡലത്തില്‍ കാണാത്ത എം.പിയാണ് സുധാകരന്‍. എവിടെയും അദ്ദേഹമില്ല. മട്ടന്നൂരോ, ഇരിക്കൂറോ, ധര്‍മടത്തോ എവിടെയെങ്കിലും ഏതെങ്കിലും പൊതുപരിപാടികളില്‍ അദ്ദേഹത്തെ കാണാറുണ്ടോയെന്ന് ഞാന്‍ വെല്ലുവിളിക്കുന്നു. എം.പിയെന്ന നിലയില്‍ ഏതെങ്കിലും ഉദ്ഘാടനങ്ങള്‍ക്ക് ആരെങ്കിലും അദ്ദേഹത്തെ വിളിക്കുന്നതായും അറിയില്ല.പാര്‍ലമെന്റിലും സുധാകരന്റെ സാന്നിധ്യമുണ്ടാകാറില്ലെന്ന് രേഖകള്‍ പരിശോധിച്ചാല്‍ കാണാം. പാര്‍ലമെന്റ് സമ്മേളനത്തിനായി ഡല്‍ഹിയില്‍ പോകാതെ ചെന്നൈയില്‍ സ്വന്തം ബിസിനസു കാര്യങ്ങള്‍ക്കായി പോവുകയാണ് സുധാകരനെന്നും ദിവാകരന്‍ കുറ്റപ്പെടുത്തി.

സുധാകരന്‍ ഇതേ രീതിയില്‍ പോവുകയാണെങ്കില്‍ കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ ഇനിയൊരു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജയിക്കുമെന്ന് തോന്നുന്നില്ല,സുധാകരന്‍ കെ.പി.സി.സി അധ്യക്ഷനാകുന്നത് കണ്ണൂരിലെ നേതാക്കളുടെ പിന്‍തുണപോലുമില്ലാതെയാണ്. കണ്ണൂരിലെ ഭൂരിഭാഗം ജില്ലാനേതാക്കളും മണ്ഡലം കമ്മിറ്റി ഭാരവാഹികളും സുധാകരന്‍ കെ.പി.സി.സി അധ്യക്ഷനാകരുതെന്ന അഭിപ്രായക്കാരാണ്.

08-Jun-2021