കെ. സുരേന്ദ്രനെതിരെ കൂടുതല്‍ ശബ്ദരേഖകള്‍ പുറത്തുവിട്ട് പ്രസീത

നിയമസഭാ തെരഞ്ഞെടുപ്പില്‍ എൻ.ഡി.എ സ്ഥാനാർത്ഥിയാകാൻ സി.കെ.ജാനു ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനിൽനിന്നു 10 ലക്ഷം രൂപ കൈപ്പറ്റിയതിന്‍റെ കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് ജെ.ആര്‍.പി. സംസ്ഥാന ട്രഷറര്‍ പ്രസീത അഴീക്കോട്. ഹോട്ടല്‍ മുറിയിലേക്കു സുരേന്ദ്രന്റെ സെക്രട്ടറിയോട് എത്താന്‍ ജാനു ആവശ്യപ്പെടുന്ന തരത്തിലുള്ള ഫോണ്‍ റെക്കോര്‍ഡാണു പ്രസീത പുറത്തു വിട്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജാനുവിന്‍റെ റൂം നമ്പര്‍ ചോദിച്ച് സുരേന്ദ്രന്‍റെ പിഎ വിളിച്ചതിന്‍റെ ശബ്ദരേഖയും പ്രസീത പുറത്തുവിട്ടു.

തിരുവനന്തപുരത്ത് ഹോട്ടലില്‍ വച്ച് പണം കൈമാറിയെന്നാണ് ആരോപണം. പത്ത് ലക്ഷം രൂപ സി.കെ. ജാനുവിന് നല്‍കാനെത്തുന്നതിനു മുമ്പു പ്രസീതയെ കെ. സുരേന്ദ്രന്‍ വിളിച്ചുവെന്നു കാണിക്കുന്ന റെക്കോര്‍ഡുകളും പുറത്തു വന്നിട്ടുണ്ട്. ഹൊറൈസൺ ഹോട്ടലിലെ 503ാം നമ്പർ മുറിയിലേക്ക് എത്താൻ സുരേന്ദ്രന്റെ സെക്രട്ടറിയോടു പ്രസീതയുടെ ഫോണിൽനിന്നു ജാനു പറയുന്നുണ്ട്. ഈ മുറിയിൽ വച്ച് പത്ത് ലക്ഷം കൈമാറിയെന്നാണ് പ്രസീതയുടെ ആരോപണം. വിജയ യാത്രയ്ക്കിടെ മാർച്ച് മൂന്നിന് കോട്ടയത്ത് കൂടിക്കാഴ്ചയ്ക്കു സമയം ഒരുക്കാൻ പ്രസീതയോടു സുരേന്ദ്രൻ ആവശ്യപ്പെടുന്ന ശബ്ദരേഖയും പുറത്തുവന്നിട്ടുണ്ട്.

ആദ്യം പുറത്തു വിട്ട ശബ്ദ രേഖയ്ക്കു പിന്നാലെ ബി.ജെ.പി. ബന്ധമുള്ളവര്‍ തന്നെ അവഹേളിക്കാന്‍ ശ്രമിക്കുന്നതായി പ്രസീത പറഞ്ഞിരുന്നു. ഇനിയും അവഹേളിക്കാന്‍ ശ്രമിച്ചാല്‍ കൂടുതല്‍ തെളിവുകള്‍ പുറത്തു വിടുമെന്നും പ്രസീത പറഞ്ഞിരുന്നു. 10 കോടി രൂപയാണു സി.കെ. ജാനു ചോദിച്ചതെന്നും ഇതിന്റെ ആദ്യഘഡുവായിട്ടാണു പത്ത് ലക്ഷം രൂപ നല്‍കിയതെന്നും പ്രസീത നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടു സുരേന്ദ്രനുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖയും പുറത്തു വിട്ടിട്ടുണ്ട്.

08-Jun-2021