അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ പേരിൽ നടന്നത് കോടികളുടെ ഭൂമി തട്ടിപ്പ്

യു.പിയിലെ അയോധ്യയിൽ രാമക്ഷേത്രത്തിന്‍റെ പേരിൽ കോടികളുടെ ഭൂമി തട്ടിപ്പ് ആരോപിച്ച് പ്രതിപക്ഷ പാർട്ടികൾ. കേന്ദ്ര സർക്കാർ കഴിഞ്ഞ വർഷം സ്ഥാപിച്ച രാമ ക്ഷേത്ര ട്രസ്റ്റാണ് തട്ടിപ്പിന് പിന്നിലെന്ന് സമാജ്വാദി പാർട്ടിയും ആം ആദ്മി പാർട്ടിയും ആരോപിച്ചു. കഴിഞ്ഞ മാർച്ച് 18ന് ഒരു വ്യക്തിയിൽനിന്ന് 1.208 ഹെക്ടർ ഭൂമി രണ്ടു കോടി രൂപക്ക് രണ്ട് റിയൽ എസ്റ്റേറ്റ് ഏജന്‍റുമാർ വാങ്ങുന്നു. മിനിറ്റുകൾ ശേഷം 18.5 കോടി രൂപക്ക്  രാമജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന് അതേ സ്ഥലം വിൽക്കുന്നു.

കേവലം 10 മിനിറ്റിൽ താഴെ സമയവ്യത്യാസത്തിൽ ഭൂമിയുടെ വില എങ്ങനെയാണ് അനേക ഇരട്ടികളായി വർദ്ധിച്ചതെന്ന് വിശദീകരിക്കണമെന്ന് മുൻ മന്ത്രിയും സമാജ്വാദി പാർട്ടി നേതാവുമായ പവൻ പാണ്ഡെ ആവശ്യപ്പെട്ടു. സംഭവത്തിൽ സി.ബി.ഐ അന്വേഷണം നടത്തണമെന്നും പാണ്ഡെ കൂട്ടിച്ചേർത്തു.

ബാബ ഹരിദാസ് എന്നയാളുടെ ഭൂമിയാണ് രവി മോഹൻ തിവാരി, സുൽത്താൻ അൻസാരി എന്നിവർക്ക് വിൽപന നടത്തിയത്. ഇവരിൽനിന്നാണ് ട്രസ്റ്റ് ഭൂമി ഏറ്റെടുത്തത്. രണ്ട് ഇടപാടുകളിലും അയോദ്ധ്യ മേയർ ഋഷികേഷ് ഉപാധ്യായയും രാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റി അനിൽ മിശ്രയുമാണ് സാക്ഷികൾ. ഇടപാട് നടന്നയുടൻ 17 കോടി ബാങ്ക് വഴി കൈമാറുകയും ചെയ്തു.

മിനിറ്റുകൾക്കിടെ ഭൂമിയിൽ എന്ത് സ്വർണഖനിയാണ് കണ്ടെടുത്തതെന്നും പണം ആര് കൈപ്പറ്റിയെന്നും അന്വേഷിക്കണമെന്നും പവൻ പാണ്ഡെ ആവശ്യപ്പെട്ടു. ക്ഷേത്രത്തിനായി നീക്കിവെച്ച ഭൂമിയോടു ചേർന്നുള്ള ഭൂമിയിലാണ് ഇടപാട് നടന്നത്.

14-Jun-2021