സംസ്ഥാനത്ത് ഇനി പ്രാദേശിക ലോക്ക്ഡൗണ്‍

സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗം ഏകദേശം നിയന്ത്രണവിധേയമായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന്റെ അടിസ്ഥാനത്തില്‍ ജൂണ്‍ 17 മുതല്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ ജാഗ്രത കൈവിടരുതെന്നും ആള്‍ക്കൂട്ടങ്ങള്‍ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശനി, ഞായര്‍ ദിവസങ്ങളില്‍ സമ്പൂര്‍ണ്ണ ലോക്ഡൗണായിരിക്കും.

അക്ഷയകേന്ദ്രങ്ങള്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ പ്രവര്‍ത്തിക്കാം. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ എല്ലാ ദിവസവും രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെ തുറക്കാം. വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയ്ക്ക് 20 പേരെ മാത്രമെ അനുവദിക്കൂ. പൊതുഗതാഗതം നിയന്ത്രിതമായി ആരംഭിക്കും. ബെവ്‌കോ ഔട്ട്ലെറ്റുകളും ബാറുകളും തുറക്കും. ബെവ്ക്യൂ ആപ്പിന്റെ അടിസ്ഥാനത്തിലായിരിക്കും ഇവ പ്രവര്‍ത്തിക്കുക. പ്രവൃത്തി സമയം രാവിലെ 9 മുതല്‍ വൈകിട്ട് 7 വരെയായിരിക്കും.

ഷോപ്പിങ് മാളുകള്‍ തുറക്കില്ല. ഹോട്ടലുകളില്‍ ഇരുന്ന് കഴിക്കാന്‍ അനുവദിക്കില്ല. സെക്രട്ടേറിയറ്റില്‍ 50 ജീവനക്കാര്‍ ഹാജരാകണമെന്നും മുഖ്യമന്ത്രി അറിയിച്ചു. തദ്ദേശഭരണസ്ഥാനങ്ങളുടെ നിയന്ത്രണത്തിലാണ് ലോക്ഡൗണ്‍ നടപ്പാക്കുക. ടി.പി.ആര്‍. 30 ശതമാനത്തിന് മുകളിലുള്ള സ്ഥലങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൗണായിരിക്കും. 20-30 ശതമാനത്തിന് ഇടയിവല്‍ ടി.പി.ആര്‍. ഉള്ളിടങ്ങളില്‍ സമ്പൂര്‍ണ്ണ ലോക്ഡൗണും എട്ട് ശതമാനത്തിനും 20 ശതമാനത്തിനും ഇടയില്‍ ടി.പി.ആര്‍. ഉള്ള സ്ഥലങ്ങളില്‍ ഭാഗിക ലോക്ഡൗണുമായിരിക്കും.

15-Jun-2021