കെ. സുരേന്ദ്രനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ സി. കെ ജാനുവിന് കോഴ നല്‍കിയെന്ന ആരോപണത്തില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് എതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് പി. കെ നവാസ് നല്‍കിയ ഹര്‍ജിയിലാണ് കല്‍പ്പറ്റ കോടതി ഉത്തരവിട്ടിരിക്കുന്നത്. സുല്‍ത്താന്‍ ബത്തേരി എസ്എച്ച്ഒയ്ക്കാണ് കോടതി കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയത്.

ഐപിസി 171 ഇ, 171 എഫ് വകുപ്പുകള്‍ പ്രകാരം കേസെടുക്കാനാണ് ഉത്തരവ്. ജാനുവിന് പണം നല്‍കുന്നതുമായി ബന്ധപ്പെട്ട് കെ സുരേന്ദ്രനുമായി നടത്തിയ ഫോണ്‍ സംഭാഷണങ്ങളുടെ ഓഡിയോ ക്ലിപ്പ് ജനാധിപത്യ രാഷ്ട്രീയ സമിതി നേതാവ് പ്രസീത കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവിട്ടിരുന്നു.

10 ലക്ഷം രൂപ നല്‍കിയെന്ന് ആരോപിക്കുന്ന പ്രസീത അഴീക്കോട് ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണങ്ങളാണ് പുറത്തു വിട്ടത്. തിരുവനന്തപുരം നഗരത്തിലെ പ്രമുഖ ഹോട്ടലിലെ 503-ാം നമ്പര്‍ മുറിയില്‍ വെച്ച് പണം കൈമാറാമെന്നു പറയുന്നതു ശബ്ദരേഖകളിലുണ്ട്. കൂടാതെ സി. കെ ജാനുവുമായി നേരില്‍ കാണുന്നതു സംബന്ധിച്ച സംഭാഷണങ്ങളുമുണ്ട്. പാര്‍ട്ടിയില്‍ സുരേന്ദ്രന്റെ എതിര്‍ചേരിയിലുള്ള പി .കെ കൃഷ്ണദാസ് ഇക്കാര്യങ്ങള്‍ അറിയരുതെന്ന് കെ സുരേന്ദ്രന്‍ പറയുന്നതായുള്ള ശബ്ദരേഖയും പ്രസീത അഴീക്കോട് പുറത്തു വിട്ടിരുന്നു.

രണ്ട് ഘട്ടമായി അന്‍പത് ലക്ഷം രൂപ നല്‍കിയെന്നതില്‍ അന്വേഷണം വേണമെന്നായിരുന്നു ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടത്. തെരഞ്ഞെടുപ്പില്‍ ക്രമവിരുദ്ധമായ നടപടികള്‍ സ്വീകരിക്കുക, കോഴ നല്‍കുക തുടങ്ങി കുറ്റങ്ങളാണ് സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്. കുടകര കുല്‍പ്പണം, ജാനുവിനും സുന്ദരയ്ക്കും കോഴ നല്‍കിയെന്ന ആരോപണം എന്നിവ തിരഞ്ഞെടുപ്പിന് ശേഷം ബി. ജെ. പി നേതൃത്വത്തിനെതിരെ ഉയര്‍ന്നുവന്ന പ്രധാന ആരോപണങ്ങളാണ്.

16-Jun-2021